Headlines

സര്‍ക്കാര്‍ പ്ലീഡര്‍ നിയമനം; ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസിന് പരാതി ഉണ്ടെന്നത് മാധ്യമവാര്‍ത്ത മാത്രം; ശിപാര്‍ശ നല്‍കിയത് ലോയേഴ്‌സ് കോണ്‍ഗ്രസ്; മുഖ്യമന്ത്രി

 

സര്‍ക്കാര്‍ പ്ലീഡര്‍ നിയമനത്തിലെ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസിന് പരാതി ഉണ്ടെന്നത് മാധ്യമവാര്‍ത്ത മാത്രമെന്നും ശിപാര്‍ശ നല്‍കിയത് ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയെന്നുമാണ് വിശദീകരണം. കെഎസ്‌യു ലോ കോളജ് യൂണിറ്റ് കമ്മിറ്റിയുടെ വിമര്‍ശനങ്ങള്‍ അദ്ദേഹം തള്ളി.

 

 

ഒന്ന് ഒരാള്‍ കോളജില്‍ പഠിക്കുമ്പോള്‍ എസ്എഫ്‌ഐ ആയിരുന്നു. മറ്റൊരാള്‍ കോളജില്‍ പഠിക്കുമ്പോള്‍ എബിവിപി ആയിരുന്നു എന്നുള്ളതാണ് രണ്ട് പ്ലീഡര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണം. കോണ്‍ഗ്രസിലെ അഭിഭാഷക വിഭാഗമായ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് പരാതി പറയുന്നുവെന്നാണ് നിങ്ങള്‍ പല മാധ്യമങ്ങളും പറഞ്ഞത്. എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. ലോയേഴ്സ് കോണ്‍ഗ്രസാണ് വിവാദമായ രണ്ട് പേരുകളും ശിപാര്‍ശ ചെയ്തത്. അവരുടെ പശ്ചാത്തലം പരിശോധിച്ചാണ് നിയമിച്ചത്. അവര്‍ രണ്ട് പേരും ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ ലോയര്‍മാരാണ്. കെഎസ്‌യു ഇതുമായി ബന്ധപ്പെട്ട് ഒരു പരാതിയും നല്‍കിയിട്ടില്ല. തിരുവനന്തപുരം ലോ കോളജിലെ കെഎസ്‌യു യൂണിറ്റ് കമ്മിറ്റിയാണോ ഗവണ്‍മെന്റ് പ്ലീഡറെ തീരുമാനിക്കുന്നത്. അവര്‍ക്കെന്താ ഗവണ്‍മെന്റ് പ്ലീഡറെ നിയമിക്കുന്നതില്‍ കാര്യം- മുഖ്യമന്ത്രി ചോദിച്ചു.ഡിഎംആര്‍സി സമര്‍പ്പിച്ച അതിവേഗ റെയില്‍പാതാ പദ്ധതി റിപ്പോര്‍ട്ട് അപൂര്‍ണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ രൂപത്തില്‍ പദ്ധതി നടപ്പാക്കില്ല. വിശദ പാരിസ്ഥിതിക പഠനത്തിന് വിദഗ്ധ സമിതി നിര്‍ദേശിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ രൂപത്തില്‍ പദ്ധതി ഏറ്റെടുക്കാനാവില്ല.കെ റെയിലിന് പറ്റിയ പോരായ്മകള്‍ ഈ പദ്ധതിയില്‍ ആവര്‍ത്തിക്കരുത് എന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. പാരിസ്ഥിതിക പഠനം ഇല്ലാതെ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് ഉചിതമല്ലന്നും റിപോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് പഠിച്ച് സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. ചരക്ക് നീക്കത്തിന്റെ സാധ്യത പരിശോധിച്ചിട്ടില്ല. അതും പരിശോധിക്കണം സാമ്പത്തിക വയബിലിറ്റി പഠിക്കണം – അദ്ദേഹം പറഞ്ഞു.

 

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നില്‍ വന്നിട്ടില്ലെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്‌ഐടി റിപ്പോര്‍ട്ട് സംബന്ധിച്ച കാര്യം ഗവണ്‍മെന്റിന് മുന്നില്‍ എത്തിയിട്ടില്ലല്ലോ. ഡിജിപിയുടെ മുന്നിലാണ് എത്തിയിട്ടുള്ളത്. ഡിജിപിയുടെ മുന്നിലിരിക്കുന്ന ഒരു കാര്യത്തിന് ആഭ്യന്തരമന്ത്രി എങ്ങനെ തീരുമാനമെടുക്കും. മുഖ്യമന്ത്രി എങ്ങനെ തീരുമാനമെടുക്കും. ഡിജിപി ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് തരണം. അപ്പോള്‍ നടപടിയെടുക്കും. ഓരോ വാര്‍ത്തയാണ്. എന്ത് പ്രസക്തിയാണ് ആ വാര്‍ത്തയ്ക്കുള്ളത് – അദ്ദേഹം പറഞ്ഞു.

 

വകുപ്പുതല ഏകോപനത്തിനും ഫയല്‍ നീക്കം അറിയാനും പുതിയ സംവിധാനം സര്‍ക്കാര്‍ രൂപീകരിച്ചു. പൊതുഭരണ വകുപ്പിനാണ് ചുമതല . കൃത്യമായ പ്രൊജക്ട് മാപ്പിങ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.