Headlines

വിഎസ് സ്മാരകത്തിന്റെ രൂപരേഖ മാറ്റാന്‍ സമ്മതിച്ച് സിപിഐഎം; ആലപ്പുഴ സിപിഐഎം-സിപിഐ തര്‍ക്കത്തിന് പരിഹാരം

 

ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി ഭൂമിയില്‍ വീണ്ടും സിപിഐഎം-സിപിഐ തര്‍ക്കം. വ്യക്തികള്‍ക്ക് സ്മാരകം നിര്‍മ്മിക്കില്ലെന്ന ധാരണ തെറ്റിച്ച് സിപിഐഎം വിഎസ് അച്യതാനന്ദന്റെ സ്മാരകം നിര്‍മ്മിക്കുന്നതാണ് സിപിഐഎയുടെ എതിര്‍പ്പിന് കാരണം. ഇതോടെ ടിവി തോമസിന് സ്മാരകം നിര്‍മ്മിക്കാന്‍ സിപിഐയം തീരുമാനിച്ചു. ഒടുവില്‍ വിഎസ് സ്മാരകത്തിന്റെ രൂപരേഖയില്‍ മറ്റം വരുത്തി പ്രശ്‌നം താത്കാലികമായി പരിഹരിച്ചു. (dispute between CPIM and CPI in Alappuzha resolved over vs smarakam)

 

 

സിപിഐഎം ജില്ലാ കമ്മറ്റിയാണ് വിഎസിനെ അടക്കം ചെയ്തിടത്ത് സ്മാരകം പണിയുന്നത്. നിര്‍മ്മാണം ദ്രുതഗതിയില്‍ നടക്കുന്നതിനിടെ തൊട്ടടുത്തായി സിപിഐ, ടിവി തോമസ് സ്മാരക നിര്‍മ്മാണവും തുടങ്ങി. പാര്‍ട്ടി നേതൃത്വങ്ങള്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കം മറനീക്കി പുറത്തുവന്നു. വ്യക്തികള്‍ക്കായി വലിയചുടുകാട്ടില്‍ സ്മാരകം പണിയില്ലെന്ന ധാരണ സിപിഐഎം തെറ്റിച്ചതോടെയാണ് 49 വര്‍ഷം മുമ്പ് മരിച്ച ടിവി തോമസിനായുള്ള സ്മാരകം സിപിഐ പണിയുന്നത്. പകരത്തിനു പകരം. ടിവി തോമസ് സ്മാരകം വിഎസ് സ്മാരകത്തിന്റെ കാഴ്ച്ച മറക്കുമെന്ന പരാതിസിപിഐഎമ്മിന്. വിഎസ് സ്മാരകം ടിവിയുടെ സ്മാരകത്തെ ചെറുതാക്കുമെന്ന പരാതി സിപിഐക്ക്. ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വമടക്കം ഇടപെട്ട ചര്‍ച്ചകള്‍ക്കൊടുവില്‍ താത്കാലിക പരിഹാരം.വിഎസ് സ്മാരകത്തിന്റെ രൂപരേഖ മാറ്റാന്‍ സിപിഐഎം തയ്യാറായി. സ്തൂപത്തിന് പിന്നില്‍ നിര്‍മ്മിക്കാനിരുന്ന മതില്‍ വേണ്ടെന്ന് വെച്ചു. വിഎസ് സ്മാരകത്തോട് ചേര്‍ത്ത് പണിയാനിരുന്ന ടിവി സ്മാരകം മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ സിപിഐയും സമ്മതം മൂളി. പരിഹാരത്തിന് മുന്‍കൈ എടുത്ത പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് വിഎസിന്റെ മകന്‍ വി എ അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ നന്ദി കുറിച്ചു.

 

പുന്നപ്ര-വയലാര്‍ രക്തസാക്ഷികളും സമുന്നതരായ കമ്യൂണിസ്റ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്ടിലെ 50 സെന്റ് സ്ഥലം ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും പേരിലുള്ള സംയുക്ത സ്വത്താണ്.