നിയന്ത്രണങ്ങൾ നിലനിൽക്കേ പുതുവര്‍ഷത്തെ വരവേറ്റ് ലോകം; എല്ലാ വായനക്കാർക്കും ‘മെട്രോ മലയാളം വെബ് പോർട്ടലിൻ്റെ’ നവവത്സരാശംസകൾ

തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും പുതുവര്‍ഷത്തെ ആവേശത്തോടെ ലോകം വരവേറ്റു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് കേരളത്തില്‍ ഉള്‍പ്പെടെ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണണമേര്‍പ്പെടുത്തിയിരുന്നു. രാത്രി 10 മണി വരെയാണ് സമയം അനുവദിച്ചിരുന്നത്. എങ്കിലും വീടുകളിലും സ്വകാര്യ ആഘോഷചടങ്ങിലും നിയന്ത്രണം പാലിച്ച്‌ പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

വലിയ പുതുവല്‍സര ആഘോഷങ്ങള്‍ നടക്കാറുളള ഫോര്‍ട്ട് കൊച്ചി അടക്കമുളള സ്ഥലങ്ങളില്‍ ഇത്തവണ ആഘോഷങ്ങളുണ്ടായിരുന്നില്ല. നഗരങ്ങളില്‍ സൗഹൃദക്കൂട്ടായ്മകള്‍ നടത്തുന്ന ആഘോഷങ്ങള്‍ മാത്രമേ ഉളളൂ. ക്രൈസ്തവ ദേവാലയങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പുതുവല്‍സരശുശ്രൂഷകള്‍ക്ക് കലക്ടര്‍മാര്‍ അനുമതി നല്‍കിയിരുന്നു.

പസിഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യൂസീലന്‍ഡിലും പുതുവര്‍ഷമെത്തി. ന്യൂസീലന്‍ഡില്‍ ഓക്‌ലന്‍ഡിലും വെല്ലിംഗ്ടണിലുമാണ് ആദ്യം പുതുവര്‍ഷം പിറന്നത്.

സെന്‍ട്രല്‍ ഓക്‌ലന്‍ഡിലെ വിക്ടോറിയ സെന്റ് വെസ്റ്റില്‍ ആയിരക്കണക്കിനാളുകള്‍ പുതുവര്‍ഷ പുലരിയെ വരവേല്‍ക്കാനെത്തി.