ഒളിംപിക്സിലെ സ്വർണ്ണ മെഡൽ ശരിക്കും സ്വർണ്ണമാണോ; ഒരു മെഡലിന് എത്ര വിലവരും; അറിയാം മെഡൽ വിശേഷങ്ങൾ

ഒളിംപിക്സ് മത്സരങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ഇനത്തിലെയും ഫൈനൽ കഴിയുമ്പോൾ മെഡൽ സമ്മാനിക്കുന്നത് നമ്മൾ കാണാറുണ്ട്. ഈ നൽകുന്ന സ്വർണ്ണ മെഡലിനെ പറ്റി പലരും പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും. ഇത് ശരിക്കും സ്വർണ്ണമാണോ ? നിർമ്മാണത്തിന് ഉപയോഗിക്കുന്ന ലോഹങ്ങൾ എന്തൊക്കെയായിരിക്കും, ഇതിനൊക്കെ എത്ര വില വരും എന്നൊക്കെയാണ് പ്രധാന സംശയങ്ങൾ.

എന്നാൽ ശരിക്കും സ്വർണ്ണ മെഡൽ പൂർണ്ണമായും സ്വർണ്ണമല്ല. കുറച്ച് സ്വർണ്ണവും ബാക്കി വെള്ളിയും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. സ്വർണ്ണ മെഡലുകൾക്ക് 556 ഗ്രാം ആണ് ഭാരം. ഇതിൽ പുറത്ത് പൂശുന്നതിന് 6 ഗ്രാം സ്വർണ്ണം മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ബാക്കി വെള്ളിയാണെന്നാണ് ഇന്റർനാഷണൽ ഒളിംപിക് കമ്മറ്റി പറയുന്നത്. ടോക്കിയോ ഒളിംപിക്‌സിൽ സ്വർണ്ണ മെഡലുകൾക്ക് 820 ഡോളർ മതിപ്പ് വിലയുണ്ടെന്നാണ് ഒളിംപിക് അസോസിയേഷനുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ഇത് ഏകദേശം അറുപതിനായിരം രൂപ വരും.  കേസിംഗ്, എൻഗ്രേവിംഗ് തുടങ്ങിയവ അടക്കമാണ് ഇത്.

വെള്ളി മെഡൽ പരിശുദ്ധമായ വെള്ളി തന്നെ ഉപയോഗിച്ച് നിർമ്മിച്ചവയാണ്. അവയുടെ ഭാരം ഏകദേശം 550 ഗ്രാം ആണ്. ഇതിൽ 92.5 ശതമാനം വെള്ളിയായിരിക്കണമെന്നാണ് ഒളിംപിക് അസോസിയേഷൻ നിഷ്കർഷിച്ചിട്ടുള്ളത്. 925-1000 ഗ്രേഡിന്റെ വെള്ളിയാണ് ഉപയോഗിക്കുന്നത്. 450 ഡോളറാണ് വെള്ളി മെഡലിന്റെ മതിപ്പ് വിലയായി കണക്കാക്കപ്പെടുന്നത്. ഇത് ഏകദേശം 33,000 രൂപയോളം വരും. വെങ്കല മെഡലിലേക്ക് വന്നാൽ 95 ശതമാനം കോപ്പറും ബാക്കി അഞ്ച് ശതമാനം സിങ്കും ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. 450 ഗ്രാമാണ് ഇതിന്റെ ഭാരം. അഞ്ച് ഡോളറാണ് മതിപ്പ് വില. ഇത് ഏകദേശം 370 രൂപ വരും.

മെഡലുകളുടെ ആകൃതി സാധാരണയായി ഒരു ചെയിനിനോ റിബണിനോ അറ്റാച്ച്മെൻറ് ഉള്ള വൃത്താകൃതിയിലാണ്. ഏറ്റവും കുറഞ്ഞ വ്യാസം 60 മില്ലിമീറ്ററാണ്, കനം കുറഞ്ഞത് 3 മില്ലീമീറ്ററാണ്. മെഡലുകളുടെ ഭാരം 450 മുതൽ 800 ഗ്രാം വരെയാകണമെന്നും ഒളിംപിക് കമ്മിറ്റി നിഷ്കർഷിക്കുന്നു. ഓരോ മെഡലിലും ഒളിംപിക്സിന്റെ ചിഹ്നമായ അഞ്ച് വളയം, ഗ്രീക്ക് ദേവതയുടെ ചിത്രം, ഏത് ഒളിംപിക്സാണ് എന്നിവ ആലേഖനം ചെയ്യും.

ഇത്തവണത്തെ ഒളിംപിക്സ് മെഡലിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. റീ സൈക്കിൾ ചെയ്ത ഇലക്ടോണിക് ഗാഡ്ജെറ്റുകൾ മെഡൽ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. കേടായി ഉപേക്ഷിക്കപ്പെട്ടിട്ടുള്ള ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോൺ തുടങ്ങിയ ഇ-വേസ്റ്റുകൾ പൊതുജനങ്ങളിൽ നിന്ന് സ്വീകരിച്ചാണ് മെഡൽ നിർമ്മിച്ചത്. ഇതിനായി പ്രത്യേക ക്യാംപെയിനും ഒളിംപിക് അസോസിയേഷൻ നടത്തിയിരുന്നു.