മാനസയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രഖില്‍ തോക്കുവാങ്ങാന്‍ മുനഗറിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

 

കൊച്ചി: ദന്തല്‍ വിദ്യാര്‍ത്ഥിനി മാനസയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രഖില്‍ തോക്കുവാങ്ങാന്‍ മുനഗറിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. തോക്ക് വില്‍പ്പനയുമായി ബന്ധപ്പെട്ട ഇടനിലക്കാരും ചിത്രത്തിലുണ്ട്. ഇടനിലക്കാരനായ മനേഷ് തോക്ക് ഉപയോഗിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മനേഷ് കുമാറിന്‍റെ ഫോണില്‍ നിന്നാണ് ദൃശ്യം ലഭിച്ചത്. രഖിലിന് തോക്ക് നല്‍കിയ ബിഹാര്‍ സ്വദേശികളായ സോനു കുമാര്‍ മോദി, മനേഷ് എന്നിവരെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു.

കള്ള തോക്ക് നിര്‍മാണത്തിന്‍റെയും വില്‍പ്പനയുടെയും പ്രധാനകേന്ദ്രമായ മുന്‍ഗറില്‍ നിന്നാണ് സോനു കുമാര്‍ മോദിയെ കേരള പൊലീസ് പിടികൂടിയത്. സോനു കുമാര്‍ നല്‍കിയ വിവരമാണ് തോക്ക് കച്ചവടത്തിന്‍റെ ഇടനിലക്കാരനും ടാക്സി ഡ്രൈവറുമായ ബസ്സര്‍ സ്വദേശി മനേഷ് കുമാറിന്‍റെ അറസ്റ്റിന് സഹായകമായത്. അയ്യായിരം രൂപ മുതല്‍ തോക്ക് കിട്ടുന്ന മുന്‍ഗറില്‍ എത്തി പ്രതിയെ പിടികൂടുക എളുപ്പമായിരുന്നില്ല. വെടിവെപ്പിനടക്കമുള്ള സാധ്യതയുള്ളതിനാല്‍ ബിഹാര്‍ പൊലീസിന്‍റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി.