അബൂദാബിയിലെ ദീപാവലി വെടിക്കെട്ടിൽ രാഹുലും രോഹിതും ചേർന്നുണ്ടാക്കിയത് റെക്കോർഡ് കൂട്ടുകെട്ട്

രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടതിന്റെ എല്ലാ ക്ഷീണവും മാറ്റുന്ന പ്രകടനമായിരുന്നു ടീം ഇന്ത്യ ഇന്നലെ പുറത്തെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്നെങ്കിലും അഫ്ഗാൻ ബൗളർമാരെ അടിച്ചുപറത്തി സ്‌കോർ 200 കടത്തി. മറുപടി ബാറ്റിംഗിൽ അവരുടെ ഏഴ് വിക്കറ്റുകളും പിഴുത് 144 റൺസിലൊതുക്കി. 66 റൺസിന്റെ കൂറ്റൻ വിജയവും സ്വന്തം

രോഹിത് ശർമയും കെ എൽ രാഹുലും തുടങ്ങി വെച്ചത് അവസാന ഓവറുകളിൽ പന്തും ഹാർദികും ചേർന്ന് പൂർത്തിയാക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ രോഹിതും രാഹുലും ചേർന്ന് 140 റൺസാണ് കൂട്ടിച്ചേർത്തത്. 14.4 ഓവറിലാണ് ഓപണിംഗ് സഖ്യം 140ൽ എത്തിയത്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് കൂടിയാണിത്.

2007 ലോകകപ്പിൽ വീരേന്ദർ സേവാഗും ഗൗതം ഗംഭീറും ചേർന്ന് 136 റൺസെടുത്തതായിരുന്നു ഇതുവരെയുണ്ടായിരുന്ന റെക്കോർഡ്. 2014ൽ മിർപൂരിൽ കോഹ്ലി-രോഹിത് സഖ്യം ചേർത്ത 106 റൺസാണ് മൂന്നാം സ്ഥാനത്ത്.

47 പന്തിൽ മൂന്ന് സിക്‌സും 8 ഫോറും സഹിതം 74 റൺസാണ് രോഹിത് എടുത്തത്. രാഹുൽ 48 പന്തിൽ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 69 റൺസെടുത്തു. 13 പന്തിൽ 27 റൺസുമായി റിഷഭ് പന്തും 13 പന്തിൽ 35 റൺസുമായി ഹാർദിക് പാണ്ഡ്യയും പുറത്താകാതെ നിന്നു. 20 ഓവറിൽ ഇന്ത്യ അടിച്ചുകൂട്ടിയത് 210 റൺസാണ്.