യുപിയിലെ അലിഗഢിൽ വ്യാജമദ്യ ദുരന്തം: 15 പേർ മരിച്ചു, നിരവധി പേർ ആശുപത്രിയിൽ

 

ഉത്തർപ്രദേശിലെ അലിഗഢിൽ വ്യാജമദ്യം കഴിച്ച് 15 പേർ മരിച്ചു. 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയോടെയാണ് സമീപത്തെ ബാങിൽ നിന്നും മദ്യം കഴിച്ചവർക്ക് ആരോഗ്യപ്രശ്‌നങ്ങൾ കണ്ടുതുടങ്ങിയത്.

സംഭവത്തിൽ ബാറുടമ അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

ലോക്ക് ഡൗൺ സമയത്ത് കടകളടക്കം യുപിയിൽ അടഞ്ഞുകിടക്കുകയാണ്. അപ്പോഴും മദ്യവിൽപ്പനക്ക് ഇളവ് ലഭിക്കുന്നത് വിരോധാഭാസമാണെന്ന് കോൺഗ്രസ് ആരോപിച്ചു. യോഗി സർക്കാരിന്റെ തെറ്റായ നയമാണ് സംസ്ഥാനത്ത് വ്യാജമദ്യലോബി ശക്തമാകാൻ കാരണമെന്നും കോൺഗ്രസ് ആരോപിച്ചു.