തൂത്തുക്കുടികസ്റ്റഡി മരണം ; അഞ്ച് പോലീസുകാർ കൂടി പിടിയിൽ

തൂത്തുക്കുടി സാത്താന്‍കുളം പോലീസ് സ്‌റ്റേഷന്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അഞ്ച് പോലീസുകാര്‍ കൂടി കസ്റ്റഡിയില്‍. സിബിസിഐഡി സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്യുകയാണ്. ഇതോടെ കേസില്‍ പിടിയിലായ ഉദ്യോഗസ്ഥരുടെ എണ്ണം പത്തായി.

കേസ് സിബിഐക്ക് കൈമാറുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ ലംഘിച്ച് കട തുറന്നുവെന്ന് ആരോപിച്ച് വ്യാപാരിയായ ജയരാജനെയും മകന്‍ ബിനിക്‌സിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും സ്‌റ്റേഷനില്‍ വെച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ചുവെന്ന് പോലീസ് വാദിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് സിസിടിവി ദൃശ്യങ്ങള്‍ തെളിയിച്ചിരുന്നു. അതിക്രൂരമായ മര്‍ദനത്തിനാണ് ഇരുവരും സ്‌റ്റേഷനില്‍ വിധേയരായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കേസ് സിബിഐക്ക് വിടുന്നത്.