കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഒരുമാസമായി നിലവിലുണ്ടായിരുന്ന കടുത്ത നിയന്ത്രണങ്ങൾ പിൻവലിച്ച് തമിഴ് നാട്. പ്രതിദിന പോസിറ്റീവ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ആണ് ഇളവുവരുത്തിയത്. നഴ്സറിയും കിന്റർഗാർട്ടനും ഒഴികെയുള്ള സ്കൂളുകളും കോളേജുകളും തുറന്നു. നേരിട്ടുള്ള ക്ലാസുകളാണ് പുനരാരംഭിച്ചത്.
കോവിഡ് കെയർ സെന്ററുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. കോവിഡ് സുരക്ഷയെക്കുറിച്ചുള്ള സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ക്ലാസുകൾ ആരംഭിച്ചത്. രാത്രി കർഫ്യൂ, ഞായറാഴ്ച ലോക്ക്ഡൗൺ തുടങ്ങിയ നിയന്ത്രണങ്ങളും പിൻവലിച്ചിട്ടുണ്ട്.
സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ ഒത്തുചേരലിനുള്ള നിയന്ത്രണം തുടരും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച നിർദേശങ്ങൾ കർശനമായി നടപ്പിലാക്കിക്കൊണ്ട് ഫെബ്രുവരി 19 ന് തദ്ദേശ തെരഞ്ഞെടുപ്പുകളും നടക്കുമെന്ന് സർക്കാർ അറിയിച്ചു.