മൊബൈൽ ഫോൺ പുഴയിൽ കളഞ്ഞുവെന്ന് ചോദ്യം ചെയ്യലിൽ അർജുൻ ആയങ്കി; സജേഷിനെ നാളെ ചോദ്യം ചെയ്യും

സ്വർണക്കടത്ത് കേസിലെ പ്രധാന തെളിവായ മൊബൈൽ ഫോൺ പുഴയിലെറിഞ്ഞെന്ന് അർജുൻ ആയങ്കിയുടെ വെളിപ്പെടുത്തൽ. കസ്റ്റംസ് ചോദ്യം ചെയ്യലിലാണ് അർജുൻ ഇക്കാര്യം അറിയിച്ചത്. കരിപ്പൂർ വഴി കടത്തുന്ന സ്വർണം തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനിയാണ് അർജുൻ ആയങ്കി.

ഇന്നലെയാണ് കസ്റ്റംസ് അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത്. എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ഇയാളെ ഇന്ന് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങും

കേസുമായി ബന്ധപ്പെട്ട് കണ്ണൂരിലെ ഡിവൈഎഫ്‌ഐ മുൻ ഭാരവാഹി സി സജേഷിന് കസ്റ്റംസ് നോട്ടീസ് നൽകി. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. അർജുൻ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ചിരുന്ന കാറിന്റെ ഉടമ സജേഷായിരുന്നു.