രാഷ്ട്രീയ പ്രവർത്തനം പൂർണമായും ഉപേക്ഷിച്ചതായി എസ് രാജേന്ദ്രൻ

 

രാഷ്ട്രീയ പ്രവർത്തനം പൂർണമായും ഉപേക്ഷിച്ചെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. എട്ട് മാസമായി ഒരു പ്രവർത്തനങ്ങളും നടത്താറില്ല. മറ്റൊരു പാർട്ടിയിലേക്കും പോകില്ല. തനിക്ക് മറ്റൊരു പാർട്ടിയുടെ ചിന്താഗതിയുമായി ചേർന്നുപോകാൻ കഴിയില്ല. മൂന്നാറിലെ പ്രാദേശിക നേതാക്കളാണ് തനിക്കെതിരായ പ്രചാരണങ്ങൾ കൂടുതൽ നടത്തിയത്. പുറത്താക്കൽ നടപടി താൻ പ്രതീക്ഷിച്ചിരുന്നതാണെന്നും രാജേന്ദ്രൻ പറഞ്ഞു

എസ് രാജേന്ദ്രനെ സിപിഎമ്മിൽ നിന്ന് ഒരു വർഷത്തേക്ക് ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജേന്ദ്രനെ സസ്‌പെൻഡ് ചെയ്യാനുള്ള ശുപാർശ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ദേവികുളത്തെ എൽഡിഎഫ് സ്ഥാനാർഥി എസ് രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പാർട്ടി നടപടി സ്വീകരിച്ചത്. ഇടുക്കി ജില്ലാ സമ്മേളനത്തിൽ നിന്നും രാജേന്ദ്രൻ വിട്ടുനിന്നിരുന്നു.