ചോദ്യം ചെയ്തത് പത്തര മണിക്കൂര്‍; ശിവശങ്കറിനെ എന്‍ഐഎ വിട്ടയച്ചു; ശിവശങ്കര്‍ തിരുവനന്തപുരത്തേക്ക് മടങ്ങി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യംചെയ്യലിനു ശേഷം എന്‍ഐഎ വിട്ടയച്ചു. പത്തര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വിട്ടയച്ചത്. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളടക്കം കിട്ടിയ ശേഷം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്‌തേക്കും.

ചോദ്യംചെയ്യലിന് ശേഷം കൊച്ചി എന്‍ഐഎ ഓഫീസില്‍ നിന്ന് ശിവശങ്കര്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. ചോദ്യംചെയ്യലിന് വിധേയനാകാന്‍ രാവിലെ പത്ത് മണിക്കാണ് ശിവശങ്കര്‍ കൊച്ചി ഓഫീസിലെത്തിയത്. രാത്രി 8.30 വരെ വരെ ചോദ്യംചെയ്യല്‍ നീണ്ടു.

തിങ്കളാഴ്ച ഒന്‍‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ശിവശങ്കറിനോട് കൊച്ചിയില്‍ തുടരാന്‍ അന്വേഷണസംഘം നിര്‍ദേശിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 10 മണിക്കാരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 7 വരെ നീണ്ടിരുന്നു.