നയപ്രഖ്യാപനത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചക്ക് ഇന്ന് തുടക്കം; സഭ പ്രക്ഷുബ്ധമാകും

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ച ഇന്ന് രാവിലെ നിയമസഭയിൽ തുടങ്ങും. അതേസമയം ഗവർണർക്കും സർക്കാരിനുമെതിരെ പ്രതിപക്ഷം ഒരേപോലെ രംഗത്തുവരും. ഗവർണറും സർക്കാരും ഒത്തുകളിക്കുകയാണെന്ന ആരോപണവും പ്രതിപക്ഷം ഉയർത്തിയേക്കും.

ഗവർണറെ ശക്തമായി എതിർക്കുന്ന ഭരണകക്ഷിയിലെ സിപിഐയും സഭയ്ക്കുള്ളിൽ എതിർപ്പുയർത്താൻ സാധ്യതയുണ്ട്. വിവാദത്തിൽ മുഖ്യമന്ത്രിയുടെ നിലപാടും നിർണായകമാകും. നന്ദിപ്രമേയ ചർച്ച മൂന്ന് ദിവസം നടക്കും. ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവരാനും സാധ്യതയേറെയാണ്്

ഗവർണർ നയപ്രഖ്യാപനത്തിന് എത്തിയപ്പോൾ തന്നെ പ്രതിപക്ഷം ഗോ ബാക്ക് വിളികൾ മുഴക്കിയിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷം സഭ വിട്ടിറങ്ങുകയും ചെയ്തു. സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറയുമ്പോൾ പോലും സഭയിലുണ്ടായിരുന്ന ഭരണപക്ഷമാകട്ടെ നിസംഗരായി ഇരിക്കുകയായിരുന്നു. നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ വിസമ്മതിച്ച ഗവർണറോടുള്ള പ്രതിഷേധമാണ് ഭരണപക്ഷം ഈ രീതിയിൽ കാണിച്ചത്.