അരി കയറ്റിവന്ന ലോറിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചത് 1.5 കോടി രൂപ; നിലമ്പൂരില്‍ 3 പേര്‍ പിടിയില്‍

ചരക്കുലോറിയിൽ രേഖകളില്ലാതെ കടത്തിയ ഒന്നരക്കോടി രൂപ നിലമ്പൂരിൽ ഹൈവേ പോലീസ് പിടിച്ചെടുത്തു. അരിലോറിയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു പണം. രണ്ട് ലോറികളും പിടിച്ചെടുത്തു. മൂന്നു പേരെ ചോദ്യം ചെയ്തു വരുന്നു.

എടപ്പാളിൽനിന്ന് അടയ്ക്കയുമായി നാഗ്പുരിലേക്ക് പോയ ചരക്കുലോറി ലോഡിറക്കി അരിയുമായി മടങ്ങിവരുന്നതിനിടെ നിലമ്പൂർ വടപുറം പാലത്തിനുസമീപത്തുനിന്നാണ് പിടിയിലായത്.

എടപ്പാളിൽനിന്ന് ലോറിയിൽ എത്തിയവർക്ക് പണം കൈമാറുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. എ.എസ്.പിയുടെ പ്രത്യേക നിർദേശപ്രകാരം ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് ഹൈവേ പോലീസ് പണം പിടിച്ചെടുത്തത്.

പണം റിപ്പോർട്ട്സഹിതം നിലമ്പൂർ സി.ഐ ടി.എസ്. ബിനുവിന് കൈമാറി. 1.57 കോടി രൂപയാണ് പിടിച്ചെടുത്തത്. പണം പോലീസ് കോടതിയിൽ ഹാജരാക്കും. എൻഫോഴ്സ്മെന്റായിരിക്കും തുടരന്വേഷണം നടത്തുക. പണം കടത്തിയ ലോറി ഡ്രൈവറും പണം വാങ്ങാനെത്തിയ രണ്ടുപേരുമാണ് കസ്റ്റഡിയിലുള്ളത്.

അടയ്ക്ക വിൽപ്പന നടത്തിയശേഷം നികുതി ഒഴിവാക്കാൻ അക്കൗണ്ടിലിടാതെ പണമായി ലോറിയിൽ കൊണ്ടുവരികയായിരുന്നുവെന്നാണ് സൂചന. ലോറി ഡ്രൈവർ നാഗ്പുരിൽനിന്ന് വന്നതായതിനാൽ പോലീസ്സ്റ്റേഷൻ, ലോറികൾ, പണം എന്നിവ അണുവിമുക്തമാക്കി