Headlines

‘ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ പിണറായി വിജയന് വാശിയായിരുന്നു; മുഖ്യമന്ത്രി മാപ്പ് പറയണം’; രമേശ് ചെന്നിത്തല

തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സിപിഐഎമ്മിന് വിശ്വാസികളെ ഓർമ വന്നെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രണ്ട് വോട്ടിന് വേണ്ടി സിപിഐഎം എന്തും ചെയ്യും. ഭക്തരെ വഞ്ചിച്ച സർക്കാർ അവരുടെ വോട്ട് കിട്ടാൻ മലക്കം മറിഞ്ഞു. ജനങ്ങളോട് മാപ്പ് അപേക്ഷിച്ചിട്ട് വേണം സത്യവാങ്മൂലം കോടതിയിൽ ഫയൽ ചെയ്യാനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.പത്ത് വർഷം കഴിയുമ്പോഴാണ് സിപിഐഎമ്മിന് ബുദ്ധി ഉദിക്കുക. ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ പിണറായി വിജയന് എന്ത് വാശിയായിരുന്നു. വിശ്വാസികളുടെ വികാരത്തെ തകർത്ത സർക്കാരാണിത്. വനിതാ മതിൽ നടത്തി. കേരളം മുഴുവൻ സംഘർഷാവസ്ഥ ഉണ്ടാക്കി. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വിശ്വാസികളുടെ കാര്യം ഓർമ വന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോഴത്തെ നിലപാട് ജനങ്ങളെ പറ്റിക്കാനും കാപട്യവുമാണെന്ന് അദേഹം വിമർശിച്ചു.നവോത്ഥാന സമിതി ഇപ്പോൾ തന്നെ പിരിച്ചുവിടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളം മുഴുവൻ‌ ജാഥ നടത്തുകയും യോഗം നടത്തുകയും ചെയ്തവർ‌ ഇപ്പോൾ യൂടേൺ അടിക്കുകയാണ് ചെയ്തിരിക്കുന്നത്. ഭക്തജനങ്ങളുടെ വികാരം അംഗീകരിക്കണമെന്ന് അന്ന് കോൺഗ്രസ് ആവശ്യപ്പെട്ടതാണ്. ഇപ്പോൾ വോട്ട് കിട്ടുമെന്ന് ധാരണയിലാണ് സത്യവാങ്മൂലം നൽകിയിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

വിശ്വാസികളുടെ വികാരം നേരത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നെങ്കിൽ എപ്പോഴേ ഇത് ചെയ്യാമായിരുന്നുവെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഇപ്പേഴത്തെ നിലപാട് തിരഞ്ഞെടുപ്പിന് വേണ്ടിയാണെന്ന് ആർക്കാ അറിയാൻ പാടില്ലാത്തത്. ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും അന്ന് ചെയ്തത് തെറ്റാണെന്ന് ജനങ്ങളോട് മാപ്പ് പറയാൻ മുഖ്യമന്ത്രി തയാറാകണം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.