കളമശ്ശേരി മണ്ണിടിച്ചിൽ: എ ഡി എമ്മിന്റെ നേതൃത്വത്തിൽ അന്വേഷണം ഇന്നാരംഭിക്കും

 

കളമശ്ശേരി കിൻഫ്ര പാർക്കിലെ നെസ്റ്റ് ഇലക്ട്രോണിക് സിറ്റിയിൽ മണ്ണിടിഞ്ഞ് വീണ് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവത്തിൽ എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അന്വേഷണം തുടങ്ങും. നിർമാണ പ്രവർത്തനത്തിൽ സുരക്ഷാ വീഴ്ചയുണ്ടോയെന്നാണ് പരിശോധിക്കുക. അപകടത്തിൽ മരിച്ച നാല് പേരുടെയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും

കുന്ന് നികത്തിയ മണ്ണാണ് പ്രദേശത്തുണ്ടായിരുന്നത്. മണ്ണിന് ബലം കുറവായിരുന്നുവെന്നും ജോലിയെടുക്കാനുള്ള ബുദ്ധിമുട്ട് കോൺട്രാക്ടറെ അറിയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്നുമാണ് തൊഴിലാളികളുടെ ആക്ഷേപം. ഇതടക്കം എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും

അഗ്നിശമന സേനയിലെയും റവന്യു വകുപ്പിലെയും പോലീസിന്റെയും സംയുക്ത സംഘമാണ് അന്വേഷണം നടത്തുന്നത്. അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകും. അതേസമയം മരിച്ച നാല് പേരുടെയും മൃതദേഹം വിമാന മാർഗം ബംഗാളിലേക്ക് കൊണ്ടുപോകും.