മരം കൊള്ള: ഹൈക്കോടതിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് വി ഡി സതീശൻ

സർക്കാർ അറിഞ്ഞുകൊണ്ടാണ് ഇത്രയും വലിയ വനം കൊള്ള നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വനം കൊള്ളയിലെ ഭയാനക ദൃശ്യമാണ് വയനാട്ടിൽ കണ്ടത്. സമാനമായ മരം കൊള്ള എട്ട് ജില്ലകളിലെങ്കിലും നടന്നിട്ടുണ്ട്. വില്ലേജ് ഓഫീസറെ സസ്‌പെൻഡ് ചെയ്തതു കൊണ്ട് മാത്രം ഈ വിഷയത്തിൽ നടപടിയെടുത്തുവെന്ന് എങ്ങനെ സർക്കാരിന് പറയാനാകും. കർഷകരെ മറയാക്കി വൻകിട മാഫിയകൾക്ക് സഹായം ചെയ്യുകയാണ് സർക്കാർ ചെയ്തതെന്നും വിഡി സതീശൻ ആരോപിച്ചു

പട്ടിക ജാതി, പട്ടിക വർഗക്കാരായ പാവപ്പെട്ടവരുടെ ഭൂമിയിൽ നിന്നും അവരെ കബളിപ്പിച്ചാണ് മരം മുറിച്ചു മാറ്റിയിട്ടുള്ളത്. റവന്യു വകുപ്പിന്റെ ഒത്താശയില്ലാതെ ഇത്തരമൊരു കൊള്ള നടക്കില്ല. ഉത്തരവ് പിൻവലിച്ച ശേഷവും വയനാട്ടിൽ മരം മുറി നടന്നിട്ടുണ്ട്. വിവാദ ഉത്തരവിൽ മന്ത്രിസഭാംഗങ്ങൾക്കും രാഷ്ട്രീയ പാർട്ടി നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ട്.

ഉത്തരവാദിത്വത്തിൽ നിന്നൊഴിഞ്ഞുമാറാൻ മുഖ്യമന്ത്രി പിണറായി വിജയനും കഴിയില്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം നടക്കണം. അതിന് തയ്യാറായില്ലെങ്കിൽ സമരപരിപാടികളെ കുറിച്ച് ആലോചിക്കുമെന്നും സതീശൻ പറഞ്ഞു.