കേരളം കണ്ട ഏറ്റവും വലിയ വനം കൊള്ള; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് വി ഡി സതീശൻ

 

എട്ട് ജില്ലകളിലായി കേരളം കണ്ട ഏറ്റവും വലിയ വനം കൊള്ളയാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മരം മുറി ഉത്തരവ് സദുദ്ദേശ്യത്തോടെ ആയിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദ ഉത്തരവിന് പിന്നിലെ ഗൂഢ സംഘത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. വനം കൊള്ളയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു

രണ്ട് വകുപ്പുകളും രണ്ട് മന്ത്രിമാരും യോഗം ചേർന്നെടുത്ത തീരുമാനത്തിന്റെ ഭാഗമായുണ്ടായ ഉത്തരവ് മുഖ്യമന്ത്രി കണ്ടിട്ടുണ്ടോ. നിയമവകുപ്പ് പരിശോധിച്ചിട്ടുണ്ടോ. മന്ത്രിസഭയുടെയോ എൽ ഡി എഫിന്റെയോ അനുമതി ഉണ്ടായിട്ടുണ്ടോ. സിപിഎം, സിപിഐ പാർട്ടികൾ അറിഞ്ഞിട്ടുണ്ടോ എന്നതെല്ലാം വ്യക്തമാക്കണം.

വനം മന്ത്രിയും റവന്യു മന്ത്രിയും കാര്യങ്ങൾ മറച്ചു വെക്കുകയാണ്. കർഷകരെ സഹായിക്കുന്നതിനാവശ്യമായ രീതിയിൽ ഉത്തരവ് പുതുക്കുമെന്ന് പറയുന്നത് കാപട്യമാണ്. കർഷകരെ സഹായിക്കാൻ നിയമത്തിലും ചട്ടത്തിലുമാണ് ഭേദഗതി വരുത്തേണ്ടത്.

മരം മുറിച്ചാൽ പരാതി നൽകേണ്ടത് തഹസിൽദാരോ വില്ലേജ് ഓഫീസറോ ആണ്. അവർ ഇതുവരെ പരാതി നൽകിയിട്ടില്ല. ഇത് മനപ്പൂർവമായി കേസ് ദുർബലപ്പെടുത്താനാണ്. വയനാട്ടിൽ മാത്രമാണ് കലക്ടർ ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. റവന്യു-വനംവകുപ്പ് ഉദ്യോഗസ്ഥരും ഇടത് രാഷ്ട്രീയ നേതാക്കളും ചേർന്ന് മരം വെട്ടിയെന്നും പ്രതിപക്ഷ നേതാ് ആരോപിച്ചു.