തുടരും യാത്രാദുരിതം; ദേശീയപാത 66 ലെ പണികൾ 2028ലും തീരില്ല, 12 വയഡക്ടുകൾക്ക് കരാറായില്ല

തിരുവനന്തപുരം ∙ കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെ ദേശീയപാത 66ന്റെ നിർമാണം 2028ലും പൂർത്തിയാകില്ല. പുതുതായി ഉൾപ്പെടുത്തിയ വയഡക്ടുകൾ (മേൽപാലം) നിർമിക്കാൻ കരാറിലെത്തിയിട്ടില്ല. നിർമാണം പുരോഗമിക്കുന്ന ചില ഭാഗങ്ങളിൽ പൂർത്തീകരണത്തിന് 2028 ഏപ്രിൽ വരെ സമയം നീട്ടിയിട്ടുമുണ്ട്.മണ്ണിട്ടു നികത്തി റോഡ് നിർമിക്കുന്നതിലെ അപകടം ഒഴിവാക്കാൻ കടമ്പാട്ടുകോണം–കഴക്കൂട്ടം റീച്ചിലെ 7.67 കിലോമീറ്ററിൽ 12 വയഡക്ടുകൾ നിർമിക്കാൻ 2 മാസം മുൻപാണു ടെൻഡർ ക്ഷണിച്ചത്. 2028നു മുൻപ് ഈ വയഡക്ടുകൾ പൂർത്തിയായില്ലെങ്കിൽ യാത്രാദുരിതം തുടരും. കരാർ പ്രകാരം കഴിഞ്ഞ മാർച്ചിനു മുൻപ് നിർമാണം പൂർത്തിയാക്കേണ്ടതായിരുന്നു. അശാസ്ത്രീയ നിർമാണം മൂലം പാത തകർന്നതിനെത്തുടർന്ന് പുതിയ ഡിസൈൻ തയാറാക്കിയുള്ള പുനർനിർമാണം, നിർമാണസാമഗ്രികളുടെ ലഭ്യതക്കുറവ്, കാലാവസ്ഥാപ്രശ്നങ്ങൾ, സാമ്പത്തികശേഷിയില്ലാത്ത കരാറുകാരെ ജോലി ഏൽപിക്കൽ തുടങ്ങിയവ പണികളെ ബാധിച്ചു. തെക്കൻ കേരളത്തിലാണ് ഭൂരിഭാഗം റീച്ചുകളിലും നിർമാണം ഇഴയുന്നത്.
നിർമാണം നടക്കുന്ന പ്രദേശങ്ങൾ
പൂർത്തിയാക്കേണ്ട തീയതി, റീച്ച്, പാതയുടെ നീളം (ബ്രാക്കറ്റിൽ), നിലവിലെ പുരോഗതി എന്ന ക്രമത്തിൽ:

∙ പുതുക്കിയ കരാർ പ്രകാരം 2027 ജനുവരി 6: അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ (12.7 കിലോമീറ്റർ) – 91%
∙ 2027 മാർച്ച് 31: ചെങ്കള-നീലേശ്വരം (37.3 കി.മീ)– 91%, നീലേശ്വരം-തളിപ്പറമ്പ് ആറുവരിപ്പാത (40.1 കി.മീ) – 87%
∙ 2027 ഏപ്രിൽ 30: കടമ്പാട്ടുകോണം-കഴക്കൂട്ടം (29.8 കി.മീ) – 77% (7.67 കി.മീ വയഡക്ട് ഒഴികെ)
∙ 2027 മേയ് 31: കൊടുങ്ങല്ലൂർ-ഇടപ്പള്ളി (26 കി.മീ) – 71%, തുറവൂർ-പറവൂർ (38.4 കി.മീ) – 81%
∙ 2027 ജൂൺ 30: കാപ്പിരിക്കാട്-തളിക്കുളം (33.2 കി.മീ) – 95%, തളിക്കുളം-കൊടുങ്ങല്ലൂർ (28.7 കി.മീ) – 94%, കൊല്ലം ബൈപാസ് തുടക്കം മുതൽ – കടമ്പാട്ടുകോണം (31.2 കി.മീ)– 96%
∙ 2027 നവംബർ 30: പറവൂർ-കൊറ്റുകുളങ്ങര (37.5 കി.മീ) – 77%
∙ 2027 ഡിസംബർ 31: കൊറ്റുകുളങ്ങര-കൊല്ലം ബൈപാസ് തുടക്കം വരെ (31.5 കി.മീ)– 77%
∙ 2028 മാർച്ച് 30: അഴിയൂർ-വെങ്ങളം (40.8 കി.മീ) – 68%
∙ 2028 ഏപ്രിൽ 30: തളിപ്പറമ്പ്-മുഴപ്പിലങ്ങാട് (29.9 കി.മീ) – 84%