എ കെ ബാലനെയും വി ഡി സതീശനെയും രൂക്ഷമായി വിമർശിച്ച് ഗവർണർ; രാജ് ഭവനെ സർക്കാർ നിയന്ത്രിക്കേണ്ട

 

രാജ്ഭവനെ നിയന്ത്രിക്കാമെന്ന് സർക്കാർ കരുതിയാൽ അത് അംഗീകരിക്കാനാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുൻ മന്ത്രി എ കെ ബാലനെതിരെയും ഗവർണർ തുറന്നടിച്ചു. പേര് ബാലൻ എന്നാണെന്ന് കരുതി ബാലിശമായി സംസാരിക്കരുത്. ഉള്ളിലെ കുട്ടി ഇനിയും വളർന്നിട്ടില്ലേ. ഇതൊന്നും ശരിയല്ലെന്നും ഗവർണർ പരിഹസിച്ചു

ഗവർണർക്ക് രണ്ടാം ശൈശവമാണെന്നും അങ്ങനെ വയസ്സായ കാലത്ത് പലതും പറയുമെന്നും എ കെ ബാലൻ ഇന്നലെ പറഞ്ഞിരുന്നു. ഒരു കേക്ക് കൊണ്ടുപോയി വരെ താൻ പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെന്നും അതങ്ങനെ കണ്ടാൽ മതിയെന്നും ബാലൻ പറഞ്ഞതിനാണ് ഗവർണറുടെ മറുപടി.

ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണമെന്ന കാര്യത്തിൽ വി ഡി സതീശന് യാതൊരു ധാരണയുമില്ലെന്നും ഗവർണർ പറഞ്ഞു. പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണമെന്നത് ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ടുപഠിക്കട്ടെയെന്നും ഗവർണർ പറഞ്ഞു

കേന്ദ്രമന്ത്രിയായിരിക്കെ എനിക്ക് 11 പേഴ്‌സണൽ സ്റ്റാഫ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇവിടെ ഓരോ മന്ത്രിമാർക്കും ഇരുപതിലധികം പേഴ്‌സണൽ സ്റ്റാഫുണ്ട്. രണ്ട് വർഷം കൂടുമ്പോൾ ഇവരെ മാറ്റി പുതിയ ആളുകളെ നിയമിക്കുന്നു. ഇങ്ങനെ നിയമിച്ചവർക്കടക്കം പെൻഷൻ ആനുകൂല്യങ്ങളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നു. ഇത് ഖജനാവിനുണ്ടാക്കുന്ന നഷ്ടം ചെറുതല്ലെന്നും ഗവർണർ പറയുന്നു.