എറണാകുളത്തെ ഫോര്‍ട്ട്കൊച്ചി, പേഴക്കാപ്പിള്ളി, കാളമുക്ക് മത്സ്യമാര്‍ക്കറ്റുകള്‍ അടച്ചു

എറണാകുളത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച പന്ത്രണ്ട് പേരിൽ നാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധയുണ്ടായത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫോർട്ട്‌കൊച്ചി, പേഴക്കാപ്പിള്ളി, കാളമുക്ക് മത്സ്യമാർക്കറ്റുകർ അടച്ചു.

എടത്തല, തൃക്കാക്കര, ചൂർണിക്കര സ്വദേശികൾക്കും എറണാകുളം മാർക്കറ്റിൽ ചായക്കട നടത്തുന്ന ഒരാൾക്കുമാണ് ഇന്നലെ സമ്പർക്കത്തിലൂടെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. കൂടാതെ വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 6 പേർക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയുള്ള രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ മുൻകരുതലുകളും പരിശോധനകളും കൂടുതൽ ശക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫോർട്ട്‌കൊച്ചി, പേഴക്കാപ്പിള്ളി, കാളമുക്ക് മത്സ്യമാർക്കറ്റുകൾ അടച്ചു.

കണ്ടെയ്ൻമെൻറ് സോണുകളിലെ അവശ്യസാധന വിൽപ്പന കേന്ദ്രങ്ങളുടെ രാവിലെ എട്ട് മണിമുതൽ ഉച്ചക്ക് ഒരുമണിവരെ മാത്രമായിരിക്കും പ്രവർത്തിക്കുക. ആലുവ മുൻസിപ്പാലിറ്റിയിലെ 8, 21 വാർഡുകളെക്കൂടി കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. അതേസമയം ജില്ലയിൽ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായവരുടെ ഉറവിടം കണ്ടെത്തുന്നതിനാൽ ആശങ്ക ഇല്ലെന്നും മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു.

സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ആലുവ, ചെല്ലാനം, മുളവുകാട് പ്രദേശങ്ങളിൽ ആക്ടീവ് സർവൈലൻസ് ആരംഭിച്ചു. ജില്ലയിൽ നിലവിൽ 213 പേർ ആണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.