കോവിഡ് ഭീതി; എറണാകുളം ജനറൽ ഹൃദ്രോഗ വിഭാഗം അടച്ചു

എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃ വിഭാഗം അടച്ചു. ഇവിടെ ചികിത്സയിലായിരുന്ന എറണാകുളം സ്വദേശിക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. ഉറവിടം അറിയാത്ത രോഗികളുടെയും സമ്പർക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെയും എണ്ണം കൂടുന്നത് എറണാകുളത്ത് സ്ഥിതി ഗുരുതരമാക്കിയിരിക്കുകയാണ്.

എറണാകുളത്ത് ഇന്നലെ 21 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒൻപത് പേരും രോഗബാധിതരായത് സമ്പർക്കം വഴിയാണ്. വരും ദിവസങ്ങളിൽ വിപുലമായ ആൻറിജൻ പരിശോധന നടത്താൻ 15000 കിറ്റുകൾ ജില്ലാ താലൂക്ക് ആശുപത്രികളിൽ എത്തിച്ചു. കണ്ടെയിൻമെൻറ് സോണുകളിൽ 167 പേർക്ക് ഇന്നലെ പരിശോധന നടത്തി. ഫലമെല്ലാം നെഗറ്റീവാണ്. ചെല്ലാനം, മുനമ്പം എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകാനാണ് ആരോഗ്യ വകുപ്പിൻറെ തീരുമാനം. മുനമ്പത്ത് മറ്റു സംസ്ഥാനങ്ങളിൽ നിന്നും തൊഴിലാളികൾ എത്തുന്നത് രോഗ ബാധ കൂടാൻ ഇടയാക്കുമെന്നാണ് ആരോഗ്യ വകുപ്പിൻറെ കണ്ടെത്തൽ.