കേരള വഖഫ് ബോർഡിന് കീഴിലെ നിയമനങ്ങൾ ഇനി പി.എസ്.സി നടത്തും

 

കേരളത്തിൽ വഖഫ് ബോർഡിന് കീഴിലുള്ള തസ്തികകളിലേക്കുള്ള നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടു. ഇത് സംബന്ധിച്ചുള്ള ബിൽ നിയമസഭ ശബ്ദവോട്ടോടെ പാസാക്കി. പ്രതിപക്ഷം നിർദേശിച്ച ഭേദഗതി പരിഗണിക്കാതെയാണ് നടപടി. ദേവസ്വം റിക്രൂട്ട്‌മെൻറ് പോലെ വഖഫ് റിക്രൂട്ട്‌മെൻറ് ബോർഡ് രൂപീകരിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. അല്ലെങ്കിൽ മുസ്‌ലിംകൾക്ക് അവസരം നഷ്ടമാകുമെന്ന ആശങ്കയും പ്രതിപക്ഷം പ്രകടിപ്പിച്ചു. എന്നാൽ ഇത് വഖഫ് മന്ത്രി തള്ളുകയായിരുന്നു. മുസ്‌ലിംകൾക്ക് മാത്രമായിരിക്കും നിയമനമെന്നും നിലവിൽ ജോലി ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുകളുണ്ടാകില്ലെന്നും മന്ത്രി വി. അബ്ദുറഹ്‌മാൻ അറിയിച്ചു.

വഖഫ് ബോർഡ് ആവശ്യപ്രകാരമാണ് ബില്ലെന്നും മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച രേഖ സഭയിൽ വെക്കണമെന്ന് കെ. ബാബു ആവശ്യപ്പെട്ടത് പ്രകാരം വഖഫ് ബോർഡ് കത്ത് മന്ത്രി സഭയിൽ വെച്ചു. എന്നാൽ തീരുമാനം മണ്ടത്തരമാണെന്ന് മുസ്‌ലിം ലീഗ് നിയമസഭ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വിമർശിച്ചു.