പെട്ടിമുടിയിൽ അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരണസംഖ്യ 23 ആയി

ഇടുക്കി രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽപ്പെട്ടവരിൽ അഞ്ച് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരണങ്ങൾ 23 ആയി. ഇടുക്കി എംപിയായ ഡീൻ കുര്യാക്കോസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ദുർഘടമായ പാതയിലൂടെയാണ് ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവർത്തകരും സന്നാഹങ്ങളും എത്തിയത്. ദുരന്തനിവാരണ സേന ഇന്നലെ മുതൽ ഇവരെ ക്യാമ്പ് ചെയ്യുന്നുണ്ട്. പോലീസ്, ഫയർഫോഴ്‌സ്, റവന്യു വകുപ്പ് അധികൃതർ, സന്നദ്ധ സേവകർ തുടങ്ങിയവരും ഇവിടെയുണ്ട്.

മൂന്നാർ പഞ്ചായത്ത് മുൻ അംഗം ആനന്ദശിവനും അപകടത്തിൽപ്പെട്ടതായാണ് വിവരം. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ 21 പേരെയും കണ്ടെത്തിയിട്ടില്ല. ലയങ്ങളിൽ താമസിച്ചിരുന്നത് 81 പേരായിരുന്നുവെന്നത് ടാറ്റാ കമ്പനിയുടെ കണക്കാണ്. എന്നാൽ ഇവരുടെ ബന്ധുക്കളും വീടുകളിൽ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തെരച്ചിൽ തുടരുകയാണ്