ഇടുക്കി രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം 26 ആയി. ഇന്ന് 11 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ 3 പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ 11 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു
മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്ക് എല്ലാവിധ സഹായവും നൽകും. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തരസഹായ ധനം നൽകും. പരുക്കേറ്റവരുടെ ചികിത്സ സർക്കാർ വഹിക്കും. പ്രകൃതി ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ടവരാണിവർ. ഇവരെ സംരക്ഷിക്കാനും തുടർന്നുള്ള ജീവിതത്തിൽ അത്താണിയാകാനും സർക്കാർ ഒപ്പമുണ്ട്
റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ, വൈദ്യുതി മന്ത്രി എം എം മണി എന്നിവർ അവിടെ ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. 78 പേരാണ് ദുരന്തത്തിൽപ്പെട്ടത്. ഇതിൽ 12 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള കഠിന ശ്രമം തുടരുകയാണ്. എൻ ഡി ആർ എഫിന്റെ രണ്ട് ടീമും പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു