നിപ വൈറസ്: കേരളത്തിൽ നിന്നുള്ളവർക്ക് അതിർത്തിയിൽ കർശന പരിശോധനയുമായി തമിഴ്‌നാട്

കേരളത്തിൽ നിപ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ തമിഴ്‌നാട് അതിർത്തിയിൽ പരിശോധന കർശനമാക്കി. അതിർത്തിയിൽ നേരത്തെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും വാക്‌സിനേഷൻ സർട്ടിഫിക്കറ്റും മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്. നിപയുടെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ ശരീരോഷ്മാവ് കൂടി പരിശോധിക്കാൻ തമിഴ്‌നാട് സർക്കാർ നിർദേശം നൽകി

വാളയാർ ചെക്ക് പോസ്റ്റിൽ കോയമ്പത്തൂർ കലക്ടർ ഡോ. ജി എസ് സമീരൻ നേരിട്ടെത്തിയാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്. കേരളത്തിൽ ഇന്നലെ നിപ വൈറസ് ബാധിച്ച് 12 വയസ്സുള്ള കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 251 പേരുണ്ട്. ഇതൂകൂടി കണക്കിലെടുത്താണ് അതിർത്തിയിൽ പരിശോധന തമിഴ്‌നാട് കർശനമാക്കിയത്.