എന്നെ ജോലി ചെയ്യാൻ അനുവദിക്കണം; ചെന്നിത്തലക്ക് ഇച്ഛാഭംഗം: മന്ത്രി ആർ ബിന്ദു

 

കണ്ണൂർ വി സി നിയമന കേസിൽ കാള പെറ്റുവെന്ന് കേട്ടപ്പോൾ കയറെടുക്കുകയായിരുന്നു പ്രതിപക്ഷവും മാധ്യമങ്ങളുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വി സി പുനർനിയമന കേസിൽ ലോകായുക്ത ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു മന്ത്രി. പ്രതിപക്ഷം രണ്ട് മാസമായി ആരോപണങ്ങളുടെ സമുച്ചയമുണ്ടാക്കിയ കേസാണിതെന്നും ബിന്ദു പറഞ്ഞു

പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായപ്പോൾ രമേശ് ചെന്നിത്തല എന്തെങ്കിലും ഇച്ഛാഭംഗം ഉണ്ടായതുകൊണ്ടാണോ ഈ വിഷയം പെരുപ്പിച്ച് അതിന്റെ പുറകെ പോയതെന്ന് അറിയില്ല. കാര്യങ്ങൾ പഠിക്കാതെയാണ് അദ്ദേഹം പ്രസ്താവനകൾ നടത്തുന്നത്. എന്റെ ജോലി നിർവഹിക്കാൻ എന്നെ അനുവദിക്കണം.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങളും മുന്നേറ്റങ്ങളും സൃഷ്ടിക്കുകയെന്നതാണ് പ്രധാനം. അതിന് എല്ലാവരുടെയും സഹകരണം വേണം. നിയമസഭയിൽ പ്രതിപക്ഷ നേതാവിൽ നിന്നും സഹകരണ മനോഭാവമാണ് കാണാൻ കഴിഞ്ഞതെന്നും അതിൽ നന്ദിയുണ്ടെന്നും മന്ത്രി പറഞ്ഞു.