ബസ് ചാർജ് വർധന: വിദ്യാർഥി സംഘടനകളുമായി ഇന്ന് സർക്കാർ ചർച്ച നടത്തും

ബസ് ചാർജ് വർധനവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളുമായി ഗതാഗത, വിദ്യാഭ്യാസ മന്ത്രിമാർ ഇന്ന് ചർച്ച നടത്തും. ബസ് ചാർജ് കൂട്ടാൻ തീരുമാനിച്ചെങ്കിലും എത്ര രൂപ കൂട്ടണം, കൺസെഷൻ നിരക്ക് കൂട്ടണമോയെന്നതിൽ അടക്കം അന്തിമ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദ്യാർഥി സംഘടനകളുമായി ചർച്ച

സെക്രട്ടേറിയറ്റ് അനക്‌സ് ലയം ഹാളിൽ വൈകുന്നേരം നാല് മണിക്കാണ് ചർച്ച. വിദ്യാർഥികളുടെ കൺസഷൻ ഒരു രൂപയിൽ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. എന്നാൽ ഇത്ര വർധന പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സർക്കാർ നിലപാട്. കൺസെഷൻ അഞ്ച് രൂപയാക്കണമെന്ന ശുപാർശയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കമ്മീഷൻ നൽകിയിട്ടുള്ളത്. മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. എന്നാൽ പത്ത് രൂപയാക്കാമെന്നാണ് സർക്കാർ നിലപാട്.