സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം

നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സരിത്ത്, റോബിൻസൺ, റമീസ് എന്നിവർക്കും ജാമ്യം ലഭിച്ചു. എന്‍.ഐ.എ കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. കസ്റ്റംസ്, ഇഡി കേസുകളില്‍ സ്വപ്നയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതോടെ സ്വപ്നക്ക് ജയിലില്‍ നിന്നു പുറത്തിറങ്ങാം. സ്വപ്നയുടെ കരുതല്‍ തടങ്കൽ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

സ്വര്‍ണക്കടത്തു കേസ്; നാള്‍വഴികള്‍ ഇങ്ങനെ

2020 ജൂലൈ 5നാണ് സംഭവങ്ങളുടെ തുടക്കം. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ അറ്റാഷെയ്ക്കായി ദുബായിൽ നിന്ന് എത്തിയ നയതന്ത്ര ബാഗേജിൽ കസ്റ്റംസ് 30 കിലോ സ്വർണ്ണം കണ്ടെത്തുന്നു. സംഭവം കാട്ടുതീ പോലെ ആളി പടർന്നതോടെ ഒന്നിന് പുറകെ ഒന്നായി കേന്ദ്ര ഏജൻസികൾ അന്വേഷണത്തിനെത്തി.

 

2020 ജൂൺ 30 ന് ദുബൈയിൽ നിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങിയ നയതന്ത്ര ബാഗേജ് ജൂലൈ 5 ന് തുറന്നപ്പോൾ കസ്റ്റംസ് കണ്ടത് സ്വർണ്ണക്കടത്തിന്റെ പുതിയ ഇടനാഴി. യുഎഇ കോൺസുലേറ്റ് മുൻ പി.ആർ.ഒ സരിത്തിനെ കസ്റ്റംസും, കോൺസുലേറ്റ് ജീവനക്കാരിയായ സ്വപ്‌ന സുരേഷ് സുഹൃത്ത് സന്ദീപ് നായർ എന്നിവരെ എൻഐഎയും അറസ്റ്റ് ചെയ്തതോടെ സംസ്ഥാനം സമീപകാലത്ത് കണ്ട ഏറ്റവും വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം ശിവശങ്കറിനെതിരെ പ്രതികൾ മൊഴി നൽകിയതോടെ സർക്കാരും പ്രതിക്കൂട്ടിലായി. സ്വർണക്കടത്തിൽ ഭീകരവാദ ബന്ധം ഉണ്ടെന്ന് എൻഐഎ എഫ്‌ഐആർ ഇട്ടു. തൊട്ടുപിന്നാലെ കള്ളപ്പണ ഇടപാടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. കസ്റ്റംസിനും എൻഐഎയ്ക്കും മുമ്പ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തു.

എം. ശിവശങ്കർ താമസിച്ചിരുന്ന സെക്രട്ടറിയേറ്റിന് സമീപത്തെ ഈ ഫ്‌ളാറ്റിനെ കുറിച്ചും ഒരുപാട് ആരോപണങ്ങൾ പുറത്തു വന്നു. സ്വർണക്കടത്തിന്റെ പ്രധാന ഗൂഢാലോചനകേന്ദ്രം ആ ഫ്‌ളാറ്റായിരുന്നു കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ. എന്നാൽ ഇവിടെയും കഥകൾക്കപ്പുറം ഒന്നും തെളിവുകളുടെ പട്ടികയിലേക്കെത്തിക്കാൻ ഏജൻസികൾക്കായില്ല. കോൺസുലേറ്റിന്റെ സഹകരണത്തോടെയുള്ള ഈത്തപ്പഴ-ഖുറാൻ ഇറക്കുമതിയിലും കേന്ദ്ര ഏജൻസികൾക്ക് സംശയമുണ്ടായി. അന്ന് മന്ത്രിയായിരുന്ന കെ.ടി. ജലീലിനെ കസ്റ്റംസും എൻഐഎയും ഇഡിയും ചോദ്യം ചെയ്തു. പ്രതികൾ നടത്തിയ ഡോളർ കടത്തിൽ സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണനെതിരെ മൊഴി പുറത്തുവന്നു. കസ്റ്റംസ് ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്തു. ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമാണത്തിലെ കരാറിലും കമ്മീഷൻ ഇടപാടിന് തെളിവുകൾ.

സി.ബി.ഐ കേസെടുത്തതിന് പിന്നാലെ ലൈഫിൽ ശിവശങ്കറക്കം എട്ടുപേരെ പ്രതി ചേർത്ത് വിജിലൻസ് മറ്റൊരു വഴിക്ക്. ഡിസംബർ 24ന് ശിവശങ്കറിനെതിരെ ഇഡിയുടെ കുറ്റപത്രം. ജനുവരി അഞ്ചിന് ശിവശങ്കറിനെ ഒഴിവാക്കി എൻഐഎ കുറ്റപത്രം. ഏറ്റവുമൊടുവിൽ യുഎഇ കോൺസുലേറ്റ് ജനറൽ അടക്കം 53 പേർക്കെതിരെ കസ്റ്റംസിന്റെ കാരണം കാണിക്കൽ നോട്ടീസ്. കേസിൽ ഇതുവരെ തീവ്രവാദ ബന്ധം തെളിയിക്കാനോ, കോൺസുലേറ്റ് അറ്റാഷെ അടക്കമുള്ളവരെ വിദേശത്ത് പോയി ചോദ്യം ചെയ്യാനോ കേന്ദ്ര ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല