ജനനി ; യുഎഇയിൽ കുടുങ്ങിയ ഗർഭിണികൾക്ക് സൗജന്യ നിരക്കിൽ ചികിത്സയും പ്രസവവുമായി അഹല്യ മെഡിക്കൽ ഗ്രൂപ്പ്.

അബുദബി: കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം രാജ്യത്ത് കുടുങ്ങിപ്പോയ ഗര്‍ഭിണികള്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സയുമായി അബുദബിയിലെ അഹല്യ മെഡിക്കല്‍ ഗ്രൂപ്പ്. പ്രസവവും സൗജന്യ നിരക്കിലായിരിക്കും.

മൂന്ന് മാസം നീളുന്ന ജനനി എന്ന ഈ പദ്ധതിക്ക് അര്‍ഹരായവരെ നിര്‍ദേശിക്കാന്‍ സാമൂഹിക സംഘടനകളോട് അഹല്യ ഗ്രൂപ്പ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഗര്‍ഭിണികളെ സംബന്ധിച്ചിടത്തോളം ഇത് വളരെ ദുര്‍ഘടം പിടിച്ച സമയമാണെന്നും അത് മനസ്സിലാക്കിയാണ് ഇത്തരമൊരു പദ്ധതിയെന്നും അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് സ്ഥാപകനും എം ഡിയുമായ ഡോ. വി എസ് ഗോപാല്‍ പറഞ്ഞു.

ഹംദാന്‍ സ്ട്രീറ്റിലെയും മുസഫ്ഫയിലെയും അഹല്യ ഹോസ്പിറ്റലിലും ശബിയ്യ- 10ലെ ഫീനിക്‌സ് ഹോസ്പിറ്റിലിലും (നേരത്തെ അല്‍ ബുസ്താന്‍) 16 ഗൈനക്കോളജിസ്റ്റുകളുണ്ട്. സെപ്റ്റംബര്‍ അവസാനം വരെ ഈ പദ്ധതി നീളും. ആവശ്യക്കാര്‍ പ്രധാനമായും സാംസ്‌കാരിക സംഘടനകളെയാണ് അവലംബിക്കുക എന്നതിനാലാണ് അവരുടെ സഹായം തേടിയതെന്നും ഡോ.ഗോപാല്‍ പറഞ്ഞു.