Headlines

ശബരിമലയിലെ സ്വർണ മോഷണം; കൂടുതൽ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് അന്വേഷണം; നിയമസഭ ഇന്നും പ്രക്ഷുബ്ധമാകും

ശബരിമലയിലെ സ്വർണ മോഷണത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് അന്വേഷണം. അന്തിമ റിപ്പോർട്ട് വെള്ളിയാഴ്ച സമർപ്പിക്കാൻ ഇരിക്കെ ദേവസ്വം വിജിലൻസ് കൂടുതൽ പേരിൽനിന്ന് മൊഴിയെടുക്കും. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭാതലത്തിൽ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ബിജെപി ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.

ശബരിമല സ്വർണ മോഷണത്തിൽ ഇന്നും നിയമസഭ പ്രക്ഷുബ്ധമാകും. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭാതലത്തിൽ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം. ശബരിമല അഡ്മിനിസ്ട്രേറ്ററായിരുന്ന മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തത് ചൂണ്ടിക്കാട്ടിയാകും സർക്കാരിന്റെ പ്രതിരോധം. സഭാ നടപടികൾ തടസപ്പെടുന്നതിനിടെ ഇന്ന് രാവിലെ കക്ഷി നേതാക്കൾ അംഗങ്ങളായ കാര്യോപദേശക സമിതി വിളിച്ചിട്ടുണ്ട്. സഭാ സമ്മേളനം വെട്ടിച്ചുരുക്കാനോ പുതിയ നിർദ്ദേശങ്ങൾ എന്തെങ്കിലും അവതരിപ്പാക്കുന്നതിനോ വേണ്ടിയാണ് കാര്യോപദേശക സമിതി വിളിച്ചതെന്നാണ് സൂചന.

അതേസമയം ശബരിമലയിലെ സ്വർണ്ണ മോഷണത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ബിജെപി ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. രാവിലെ പത്ത് മണിക്ക് മ്യൂസിയം പോലീസ്‌ സ്‌റ്റേഷൻ പരിസരത്തു നിന്നാരംഭിക്കുന്ന മാർച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. സ്വർണ്ണ മോഷണം സിബിഐ അന്വേഷിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. നാളെ വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.