Headlines

ഏഴ് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; നൃത്ത അധ്യാപകന് 52 വര്‍ഷം കഠിന തടവ്

ഏഴ് വയസുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസില്‍ നൃത്ത അധ്യാപകന് അമ്പതിരണ്ട് വര്‍ഷം കഠിന തടവും മൂന്ന് ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ പിഴയും ശിക്ഷ. കൊല്ലം തുളസിമുക്ക് സ്വദേശി സുനില്‍ കുമാറിനെയാണ് തിരുവനതപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.പിഴ അടച്ചില്ലെങ്കില്‍ മൂന്നര വര്‍ഷം വെറും തടവും പ്രതി അനുഭവിക്കണം.

നൃത്തം പഠിക്കാനായി അനില്‍കുമാറിനെ സമീപിച്ച പാങ്ങോട് സ്വദേശിയായ ഏഴ് വയസുകാരനെ മുറിക്കുള്ളില്‍ എത്തിച്ച് പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചു എന്നാണ് കേസ്. തിരുവനതപുരം അതി വേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് അഞ്ചു മീര ബിര്‍ളയുടേതാണ് വിധി. അധ്യാപകന്‍ എന്ന നിലയില്‍ കുട്ടികള്‍ നല്‍കിയ വിശ്വാസത്തെയാണ് പ്രതി നഷ്ടപ്പെടുത്തിയതെന്നും വിധി ന്യായത്തില്‍ പറയുന്നു.

2019 -ല്‍ നൃത്തം പഠിക്കാനെത്തിയ കുട്ടിയെ ഹാളിലിന് അകത്തുള്ള മുറിക്കുളില്‍ കയറ്റി നിരവധി തവണ പ്രതി പീഡിപ്പിക്കുകയായിരുന്നു. നൃത്തം പഠിക്കാന്‍ പോകുന്നില്ലെന്ന് വീട്ടുകാരോട് പറഞ്ഞെങ്കിലും മടിയാണെന്ന് കരുതി വീട്ടുകാര്‍ വീണ്ടും പറഞ്ഞയച്ചു.
പ്രതിയുടെ ഭീഷണി കാരണം കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞില്ല. അനുജനെയും കൂടെ നൃത്തപഠനത്തിന് വിടാന്‍ വീട്ടുകാര്‍ ഒരുങ്ങിയപ്പോഴാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ ആര്‍. എസ്. വിജയ് മോഹന്‍ ഹാജരായി.