നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വരാജിനെ സ്ഥാനാർത്ഥിയാക്കിയത് മുതൽ അംഗീകാരം കൂടിക്കൂടി വരുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. അതിശയോക്തി അല്ല. സ്വരാജിന് നെഗറ്റീവ് വോട്ടുകൾ ഇല്ല. എതിരാളികൾക്ക് നെഗറ്റീവ് വോട്ടുകൾ മാത്രമേയുള്ളൂ. എം സ്വരാജ് വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.
ഗവർണർ താനിരിക്കുന്ന സ്ഥാനത്തെ ബഹുമാനിക്കണം. രാജ്യത്തെ മുഴുവൻ കാവിവൽക്കരിക്കുമ്പോൾ രാജ്ഭവനേ കാവിവൽക്കരിക്കുന്നതിൽ അതിശയോക്തിയില്ല. കാവിവൽക്കരണത്തിനു വേണ്ടിയല്ല രാഷ്ട്രപതി അദ്ദേഹത്തെ ഗവർണർ ആക്കിയത് എന്ന് തിരിച്ചറിയണം. വന്ന ആദ്യ ആഴ്ചകളിൽ അദ്ദേഹം നല്ല കുട്ടിയായിരുന്നു. അങ്ങനെ തുടരുന്നതാണ് നല്ലത്.
ഹൈസ്കൂൾ സമയമാറ്റം,നിലവിൽ യാതൊരു പരാതിയും വന്നിട്ടില്ല. സമസ്തയുടെ അഭിപ്രായം പരാതിയായി പരിഗണിക്കണമെങ്കിൽ ആവാം. സർക്കാരിന് ഒരു കടുംപിടുത്തവുമില്ല. കോടതി നിശ്ചയിച്ച പ്രകാരമാണ് കാര്യങ്ങൾ നടക്കുന്നത്. പരാതിയില്ലാത്ത പശ്ചാത്തലത്തിൽ കോടതി പറഞ്ഞത് നടപ്പിലാക്കുകയേ നിവൃത്തിയുള്ളൂ.
രണ്ട് മുതൽ പത്ത് വരെ ക്ളാസുകളിൽ കഴിഞ്ഞ വർഷം 28,87,607 കുട്ടികൾ ഉണ്ടായിരുന്നു. ഈ വർഷം 28,87,607 വിദ്യാർത്ഥികളായി. കൂടുതലായി എത്തിയത് 40,906 വിദ്യാർത്ഥികൾ. ഒന്നാം ക്ലാസ്സിൽ പ്രവേശിച്ച കുട്ടികൾ. കഴിഞ്ഞ വർഷം 2,50,986. ഈ വർഷം 2,34,476. കുറവ് വന്നത് 16,510. ജനന നിരക്ക് കുറഞ്ഞതാണ് വിദ്യാർത്ഥികളുടെ എണ്ണം കുറയാൻ കാരണം. അൺ എയിഡഡ് മേഖലയിൽ ഇത്തവണ ഒന്നാം ക്ലാസ്സിൽ ചേർന്നത് 47,863 കുട്ടികൾ. കഴിഞ്ഞ വർഷം 47,862 കുട്ടികളാണ്.
ഐക്യ കേരളം രൂപീകരിച്ചതിന് ശേഷം അധ്യാപക നിയമനങ്ങളും സ്ഥലം മാറ്റങ്ങളും മെയ് മാസത്തിൽ തന്നെ പൂർത്തീകരിക്കുന്നത് ആദ്യമായാണ്. സാധാരണ സ്കൂൾ തുറന്ന് രണ്ട് മാസത്തിന് ശേഷമാണ് ഇതൊക്കെ നടക്കുന്നത്. ഇത് മൂലം അധ്യാപകർക്കും കുട്ടികൾക്കും ഉണ്ടായിരുന്ന പ്രശ്നങ്ങൾ അവസാനിച്ചു.
പാചക തൊഴിലാളികളുടെ വേതന വർദ്ധനവ് ഏറ്റവും കൂടുതൽ വേതനം നൽകുന്നത് കേരളത്തിൽ. 12500 മുതൽ 13500 രൂപ വരെയാണ് കേരളത്തിലെ പാചക തൊഴിലാളികളുടെ വേതനവെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.