ആറന്മുള വിമാനത്താവളം പദ്ധതിക്കായി നെൽവയലും തണ്ണീർത്തടവും നികത്തുന്നതിനെയാണ് എതിർക്കുന്നതെന്ന് കൃഷിമന്ത്രി പി പ്രസാദ്. മുൻ നിലപാടുകളിൽ നിന്ന് മാറ്റം ഇല്ല. വിമാനത്താവളത്തോടുള്ള എതിർപ്പല്ല രേഖപ്പെടുത്തിയത്. ആറന്മുളയിലെ വയലുകൾക്ക് വധശിക്ഷ വിധിക്കരുതിന്നാൻ ആവശ്യപ്പെട്ടത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൻ്റെ ലംഘനം ആയിരുന്നു അന്ന് പദ്ധതി. ആറന്മുളയിൽ ഉണ്ടായ സമരത്തിന്റെ വിജയം ആരുടേയും ഔദാര്യത്തിന്റെ പുറത്ത് കിട്ടിയതല്ല.അത് നിയമത്തിന്റെയും ന്യായത്തിന്റെയും പക്ഷത്ത് നിന്നുകൊണ്ടാണ് വിജയം നേടിയെടുത്തതെന്ന് മന്ത്രി പറഞ്ഞു.
കെട്ടിടങ്ങൾ ഉയർന്നുപൊങ്ങുന്നതല്ല വികസനം. ഇവിടെ വികസനത്തോടല്ല എതിർപ്പ് പകരം നിയമ വിരുദ്ധമായ പ്രവർത്തനങ്ങളോടുള്ള എതിർപ്പാണ് ഉണ്ടായത്. ഫയൽ ലഭിച്ചത് റവന്യൂ വകുപ്പിൽ നിന്നാണ്. എല്ലാ തലങ്ങളിൽ നിന്നും വന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
2018 -19 ലെ പ്രളയസാഹചര്യത്തിൽ ആ പ്രദേശം എങ്ങിനെയാണെന്ന് എടുത്തുനോക്കിയാൽ മനസിലാകും. ഇനി അങ്ങോട്ടും പ്രദേശത്തെ വയലുകൾ സംരക്ഷിച്ചെ മതിയാകൂ.അതുകൊണ്ടുതന്നെ വയലുകൾ നികത്തുക എന്ന ചിന്തകൾ തിരുത്തി മുന്നോട്ട് പോകണം മന്ത്രി പി പ്രസാദ് കൂട്ടിച്ചേർത്തു.
അതേസമയം, ആറന്മുള വിമാനത്താവള ഭൂമിയിലെ ഇൻഫോ പാർക്ക് പദ്ധതിയിൽ വ്യവസായ വകുപ്പിനും എതിർ നിലപാട് തന്നെയാണുള്ളത്. നിയമപരമല്ലാത്ത ഭൂമി തരംമാറ്റലിന് പിന്തുണ നൽകേണ്ടതില്ലെന്നാണ് വ്യവസായ വകുപ്പിൻ്റെ തീരുമാനം. പദ്ധതിയുടെ ഭൂമി തരംമാറ്റാൻ അനുമതി നൽകേണ്ടെന്ന് ശിപാർശ ചെയ്യാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശിപാർശ നൽകാൻ തീരുമാനിച്ചതിന് പിന്നാലെയാണ് വ്യവസായ വകുപ്പും എതിർ നിലപാടിലേക്ക് എത്തുന്നത്.
ആറന്മുളയിൽ ഇൻഫോ പാർക്ക് ഇൻറഗ്രേറ്റഡ് ബിസിനസ് ടൗൺ ഷിപ്പ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആറ് മാസമായി വ്യവസായ വകുപ്പിൻ്റെ പരിഗണനയിലുണ്ട്. ഫെബ്രുവരിയിൽ കൊച്ചിയിൽ
നടന്ന ആഗോള നിക്ഷേപക സംഗമത്തിലും 7000 കോടി മുതൽ മുടക്കും 10000 തൊഴിലവസരം സൃഷ്ടിക്കുന്നതുമായ പദ്ധതി അവതരിപ്പിക്കപ്പെട്ടിരുന്നു. നിക്ഷേപക സംഗമത്തിൽ വന്ന സംരംഭങ്ങളെ വ്യവസായ വകുപ്പ് രണ്ടായി തരംതിരിച്ചിട്ടുണ്ട്. ഭൂമിയില്ലാത്ത പദ്ധതികളെന്നും തരംമാറ്റൽ ആവശ്യമായ പദ്ധതികൾ എന്നുമാണ് വേർതിരിച്ചിരിക്കുന്നത്.വൻ നിക്ഷേപ പദ്ധതികൾക്ക് വേണ്ടി വയൽ ഭൂമി നിയമപരമായി തരം മാറ്റുന്ന നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുന്നതാണ് വ്യവസായ വകുപ്പിൻ്റെ സമീപനം.