അഹമ്മദാബാദിൽ വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്ന നടപടി തുടരുന്നു. ഇതുവരെ 135 പേരെയാണ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. ബോയിംഗിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ടാറ്റ സൺസ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തി. അപകടത്തിൽപ്പെട്ട വിമാനം പറത്തിയ പൈലറ്റ് സുമീത് സബർവാളിന്റെ മൃതദേഹം മുംബൈയിൽ സംസ്കരിച്ചു
24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബുകളിലാണ് ഡിഎൻഎ പരിശോധന നടക്കുന്നത്. ഇരുപതോളം ഫോറൻസിക് വിദഗ്ധരാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. തിരിച്ചറിഞ്ഞ 101 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. കൊല്ലപ്പെട്ട പത്തനംതിട്ട സ്വദേശി രഞ്ജിതയുടെതടക്കം മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന അമേരിക്കൻ സംഘം ഇന്നും സ്ഥലത്ത് പരിശോധന നടത്തി. ബ്ലാക്ക് ബോക്സിന്റെ പരിശോധനയും ഇന്ന് തുടരും.
ഗുരു ഗ്രാമിലെ എയർ ഇന്ത്യ ആസ്ഥാനത്ത് വച്ചാണ് ബോയിംഗിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്റ്റെഫാനി പോപ്പും ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരും കൂടിക്കാഴ്ച നടത്തിയത്. പൈലറ്റ് സുമീത് സബർവാളിന്റെ മൃതദേഹം ഇന്ന് മുംബൈയിൽ പൊതുദർശനത്തിനുശേഷം സംസ്കരിച്ചു. അപകടം ഉണ്ടായ അഹമ്മദാബാദ് – ലണ്ടൻ ഗാറ്റ്വിക് വിമാന സർവീസ് എയർ ഇന്ത്യ പുനരാരംഭിച്ചു. എ ഐ 171ന് പകരം 159 എന്ന നമ്പറാണ് വിമാനത്തിന് നൽകിയിരിക്കുന്നത്.