ഇരുചക്ര വാഹനങ്ങളിൽ കുട ചൂടി യാത്ര ചെയ്യുന്നത് ശിക്ഷാർഹം

 

ഇരുചക്ര വാഹനങ്ങളിൽ കുട ചൂടി യാത്ര പാടില്ലെന്ന് ഗതാഗത കമ്മീഷ്ണറുടെ ഉത്തരവ്. കുട ചൂടി പിൻസീറ്റിലിരുന്നുള്ള യാത്ര അപകടങ്ങൾ വർധിപ്പിക്കുന്നുവെന്ന് ഉത്തരവിൽ പറയുന്നു.

ഗതാഗത കമ്മീഷണർ എം.ആർ.അജിത്കുമാറാണ് ആർ.ടി.ഒമാർക്ക് നിർദേശം നൽകിയത്.നിലവിലെ ഗതാഗത നിയമപ്രകാരം കുട ചൂടിയുള്ള യാത്ര നിയമവിരുദ്ധമാണ്. എന്നാൽ ഇത് കർശനമായി നടപ്പാക്കുകയോ,നിയമനടപടി സ്വീകരിക്കുകയോ ഉണ്ടായിരുന്നില്ല.അപകടങ്ങൾ വർധിച്ചതിനാലാണ് വാഹന പരിശോധനയിൽ ഇത്തരം യാത്രക്കാർക്കെതിരെയും നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.
വാഹനം ഓടിക്കുന്നവർക്കും പിന്നിലിരിക്കുന്നവർക്കും നിയമം ബാധകമാണ്. ആയിരം മുതൽ അയ്യായിരം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമെന്നാണ് ഗതാഗതവകുപ്പിന്റെ വിശദീകരണം.

ഇരുചക്ര വാഹനങ്ങളിലെ കുട ചൂടിയുള്ള യാത്ര ഇനിമുതൽ ശിക്ഷാർഹമാണ്. 1988ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 184 (f) അനുസരിച്ച് ശിക്ഷാർഹവും, 2017 ലെ മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിംഗ്) റെഗുലേഷൻസ് ലെ 5 (6), 5 (17) എന്നിവയുടെ ലംഘനമാണെന്നാണ് പുതിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. ഇരുചക്ര വാഹനങ്ങളിലെ കുട ചൂടിയുള്ള യാത്ര സെക്ഷൻ 177 എ പ്രകാരം ശിക്ഷാർഹവുമാണെന്ന് ഉത്തരവിൽ ഗതാഗത കമ്മീഷ്ണർ വ്യക്തമാക്കി.