പാകിസ്താനില്‍ ഭൂകമ്പം: 20 മരണം

 

ഇസ്ലാമാബാദ്: ദക്ഷിണ പാകിസ്താനിൽ ഭൂചലനം. ഇരുപത് പേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. വ്യാഴാഴ്ച പുലർച്ചെയാണ് ബലൂചിസ്താൻ പ്രവിശ്യയിൽ 5.7 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത്.

ബലൂചിസ്താനിലെ ഹാർനെയി നഗര മേഖലയിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് മേൽക്കൂരയും ഭിത്തിയും ഇടിഞ്ഞുവീണാണ് കൂടുതൽ മരണവും സംഭവിച്ചത്.

മരിച്ച ഇരുപതുപേരിൽ ഒരു സ്ത്രീയും ആറു മക്കളും ഉൾപ്പെടുന്നതായി പ്രവിശ്യാ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ സുഹൈൽ അൻവർ ഹാഷ്മി വാർത്താ ഏജൻസിയായ എ.എഫ്.പിയോടു പ്രതികരിച്ചു. നൂറ്റമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രദേശവാസികളിൽനിന്ന് ലഭിക്കുന്ന വിവരം. ഇതിൽ പലരുടെയും നില ഗുരുതരമാണ്.

രക്ഷാപ്രവർത്തനം തുടരുകയാണ്. ഗതാഗതയോഗ്യമല്ലാത്ത റോഡുകളും വൈദ്യുതിബന്ധമില്ലാത്തതും മൊബൈൽ റേഞ്ച് ഇല്ലാത്തതും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈദ്യുതിബന്ധം തകരാറിലായതിനെ തുടർന്ന് പല ആശുപത്രികളിലും ടോർച്ച് വെളിച്ചത്തിലാണ് പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നത്.