ഇന്തോനീസ്യയിലെ ഭൂകമ്പം: ആകെ മരണം 46 ആയി

ജക്കാര്‍ത്ത: ഇന്തോനീസ്യയിലെ സുലവേസി ദ്വീപില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 46 ആയി ഉയര്‍ന്നതായി ഇന്തോനീസ്യന്‍ നാഷണല്‍ ബോര്‍ഡ് ഫോര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റിനെ (ബിഎന്‍പിബി) ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 42 മരണങ്ങളും 637 പേര്‍ക്ക് പരിക്കേറ്റതായും നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു. ഇന്തോനീസ്യയിലെ സുലവേസി ദ്വീപിലാണ് റിക്ടര്‍ സ്‌കെയില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

ഭൂകമ്പത്തെത്തുടര്‍ന്ന് പരിഭ്രാന്തരായ ആയിരക്കണക്കിനാളുകള്‍ സുരക്ഷ തേടി വീടുകളില്‍ നിന്നിറങ്ങിയോടിരുന്നു. 60 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായതായി ഏജന്‍സി അറിയിച്ചു. രണ്ട് ഹോട്ടലുകള്‍ക്കും വെസ്റ്റ് സുലവേസി ഗവര്‍ണറുടെ ഓഫിസിനും ഒരു മാളിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. പലസ്ഥലത്തും വൈദ്യുതിബന്ധവും വിഛേദിക്കപ്പെട്ടു.