ഇടുക്കിയിൽ ആറു വയസുകാരന്‍റെ കൊലപാതകം: ഭാര്യ പിണങ്ങി പോയതിന് പ്രതികാരമായെന്ന് പ്രതി; കൃത്യത്തിന് ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തു

ഇടുക്കി: ആനച്ചാലില്‍ മുഹമ്മദ് ഷാന്‍ ലക്ഷ്യമിട്ടത് കൂട്ടക്കൊല. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ആറ് വയസുകാരനെ കൊലപെടുത്താന്‍ ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തു. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ ഉണ്ടായ ജന രോക്ഷത്തിന്റെ സാഹചര്യത്തില്‍, വന്‍ പോലിസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് തെളിവെടുപ്പിന് എത്തിച്ചത്. തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ ഇടയാക്കിയത് സൈനബയും സഫിയയുമാണെന്ന ധാരണയാണ് സുനില്‍ എന്ന മുഹമ്മദ് ഷാനെ ക്രൂരമായ കൃത്യത്തിലേയ്ക്ക് നയിച്ചത്. തനിയ്ക്ക് ഇല്ലാത്ത കുടുംബം ഇവര്‍ക്കും വേണ്ട, എന്ന് തീരുമാനിച്ച ഷാന്‍ എല്ലാവരേയും വകവരുത്താന്‍ നിശ്ചയിക്കുകയായിരുന്നു. കൃത്യം നടത്തിയ രീതി പ്രതി വിവരിച്ചു.

കൊല്ലപെട്ട അല്‍ത്താഫും അമ്മ സഫിയയും താമസിയ്ക്കുന്ന വീട്ടിലാണ് ഷാന്‍ ആദ്യം എത്തിയത്. അടച്ചുറപ്പില്ലാത്ത പുറകു വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന പ്രതി ചുറ്റിക ഉപയോഗിച്ച് ഇരുവരേയും പലതവണ അടിച്ചു. മരിച്ചെന്ന് കരുതിയാണ് സൈനബയുടെ വീട്ടിലേയ്ക്ക് പോയത്. ഇവരേയും സമാനമായ രീതിയില്‍ ആക്രമിച്ചു. ശബ്ദം കേട്ട് ഉണര്‍ന്ന, അല്‍ത്താഫിന്റെ സഹോദരിയെ വലിച്ചിഴച്ച്, സഫിയയുടെ വീട്ടിലേയ്ക്ക്, കൊണ്ടുപോയി. പിന്നീട് സമീപത്തെ ഏലകാട്ടിലേയ്ക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് കൊലപെടുത്താനും ശ്രമിച്ചു. അക്രമിയുടെ കൈയില്‍ നിന്നും പെണ്‍കുട്ടി കുതറി മാറി ഓടി രക്ഷപെട്ടു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സൈനബയും സഫിയയും ചികിത്സയില്‍ തുടരുകയാണ്. പെണ്‍കുട്ടി മാനസിക ആരോഗ്യം വീണ്ടെടുത്തില്ല.

ആനച്ചാൽ ആമക്കണ്ടത്ത് ആറുവയസുകാരനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്ന സംഭവത്തിലെ പ്രതി  വണ്ടിപ്പെരിയാർ സ്വദേശി ഷാൻ മുഹമ്മദിനെ കഴിഞ്ഞ ദിവസമാണ്  പോലീസ് പിടികൂടിയത്. മുതുവാൻ കുടി ഭാഗത്തു നിന്നുമാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

ഞായറാഴ്ച പുലർച്ചെയാണ് കുടുംബ വഴക്കിനിടെ ആറു വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. റിയാസ് മന്‍സിലില്‍ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ സഹോദരനും മതാവിനും മുത്തശ്ശിയ്ക്കും മര്‍ദനമേറ്റു. മാതാവ് സഫിയ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ഗുരുതരാവസ്ഥയിലാണ്. സഫിയയുടെ സഹോദരിയുടെ ഭർത്താവ് ഷാജഹാൻ എന്ന ഷാൻ മുഹമ്മദാണ് അക്രമം നടത്തിയത്.