തിരക്ക് നിയന്ത്രിക്കാനായില്ലെങ്കിൽ മദ്യശാലകൾ അടച്ചിടണമെന്ന് കോടതി; രണ്ട് മാസം സമയം വേണമെന്ന് ബെവ്‌കോ

ആൾക്കൂട്ടം നിയന്ത്രിക്കാനായില്ലെങ്കിൽ മദ്യശാലകൾ അടച്ചിടണമെന്ന് ബെവ്‌കോയോട് ഹൈക്കോടതി. ജനങ്ങൾക്ക് മാന്യമായി മദ്യം വാങ്ങാൻ സൗകര്യമൊരുക്കണം. മദ്യം വാങ്ങാനെത്തുന്ന ജനങ്ങളെ പകർച്ചവ്യാധിക്ക് മുന്നിലേക്ക് വിടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

മദ്യം വാങ്ങുന്നവരുടെ കുടുംബങ്ങളെയും ആലോചിക്കണം. ഒന്നുകിൽ ആൾക്കുട്ടം നിയന്ത്രിക്കുക, അല്ലെങ്കിൽ പൂർണമായി അടച്ചിടുക എന്നതാണ് മുന്നിലെ മാർഗം. മദ്യം വാങ്ങാനെത്തുന്നവർക്ക് അസുഖം വന്നോട്ടെയെന്ന് കരുതാനാകില്ല. മറ്റ് മാർഗങ്ങൾ ഇല്ലാത്ത അവസ്ഥയാണെന്നും കോടതി നിരീക്ഷിച്ചു.

സൗകര്യമില്ലാത്ത മദ്യഷോപ്പുകൾ മാറ്റി സ്ഥാപിക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. സൗകര്യമില്ലെന്ന് കണ്ടെത്തിയ ഷോപ്പുകൾക്ക് അനുമതി നൽകിയത് എക്‌സൈസ് കമ്മീഷണറാണെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രണ്ട് മാസം വേണമെന്നും ബെവ്‌കോ അറിയിച്ചു.