കോവിഡ് മരണം നിർണയിക്കാൻ പുതിയ മാർഗനിർദ്ദേശം; ചികിത്സിക്കുന്ന ഡോക്ടർ തന്നെ കോവിഡ് മരണം സ്ഥിരീകരിക്കും, ജില്ലാതല വികേന്ദ്രീകൃത ഓൺലൈൻ സംവിധാനത്തിന് അനുമതി

 

കോവിഡ് മരണം നിർണയിക്കാൻ മാർഗനിർദ്ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്. ചികിത്സിക്കുന്ന ഡോക്ടർ തന്നെ കോവിഡ് മരണം നിർണയിക്കും. കോവിഡ് മരണങ്ങൾ ഇതുവരെ സംസ്ഥാന തലത്തിലാണ് സ്ഥീരീകരിച്ചിരുന്നത്.

എല്ലാ മരണങ്ങളും 24 മണിക്കൂറിനുള്ളിൽ ഡിഎംഒയ്ക്കു റിപ്പോർട്ടു ചെയ്യണം. കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളും റിപ്പോർട്ടു ചെയ്യണം. സംസ്ഥാനത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ ജില്ലാതല വികേന്ദ്രീകൃത ഓൺലൈൻ സംവിധാനത്തിന് അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

ഡബ്ല്യു.എച്ച്.ഒയുടേയും ഐ.സി.എം.ആറിന്റേയും മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ച് വരുന്നത്. ഇതിനായി സജ്ജമാക്കിയ ഓൺലൈൻ റിപ്പോർട്ടിങ് പോർട്ടലിലൂടെയാണ് ഇനിമുതൽ മരണം റിപ്പോർട്ട് ചെയ്യുന്നതും പരിശോധിക്കുന്നതും സ്ഥിരീകരിക്കുകയും ചെയ്യുന്നത്. റിയൽ ടൈം എൻട്രി സംവിധാനമാണിതിലുള്ളത്. മരണം റിപ്പോർട്ട് ചെയ്യുന്നത് ഓൺലൈൻ മാർഗത്തിലൂടെയാക്കുന്നതിനാൽ കോവിഡ് മരണമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനുള്ള കാലതാമസം പരമാവധി കുറയ്ക്കാൻ സാധിക്കുന്നതാണ്.

ഏത് ആശുപത്രിയിലാണോ മരണം സംഭവിക്കുന്നത് അവിടെ ചികിത്സിച്ച ഡോക്ടറോ, മെഡിക്കൽ സൂപ്രണ്ടോ ആണു മരണകാരണം വ്യക്തമാക്കിയുള്ള ഓൺലൈൻ മെഡിക്കൽ ബുള്ളറ്റിൻ തയാറാക്കേണ്ടത്. അവർ പോർട്ടലിൽ മതിയായ വിവരങ്ങളും രേഖകളും സഹിതം അപ്ലോഡ് ചെയ്യണം. ഇതു ജില്ലാതലത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർ പരിശോധിച്ച് 24 മണിക്കൂറിനകം സ്ഥിരീകരിക്കണം.

ജില്ലാ സർവൈലൻസ് ഓഫിസർ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫിസർ എന്നിവരടങ്ങുന്ന കമ്മിറ്റി മാർഗനിർദ്ദേശങ്ങളനുസരിച്ച് കോവിഡ് മരണമാണോയെന്ന് പരിശോധിക്കുന്നു. ഇത് ജില്ലാ മെഡിക്കൽ ഓഫിസർ സ്ഥിരീകരിക്കുന്നു. അങ്ങനെ ജില്ലാതലത്തിൽ തന്നെ കോവിഡ് മരണമാണോയെന്ന് ഉറപ്പിക്കാനാകുന്നു. കോവിഡ് മരണമാണോയെന്ന് ജില്ലയിൽ സ്ഥിരീകരിച്ച ശേഷം സംസ്ഥാനതലത്തിൽ റിപ്പോർട്ടിങ് സമിതിക്ക് റിപ്പോർട്ട് ചെയ്യുന്നു.

14 ജില്ലകളിലേയും റിപ്പോർട്ട് ഈ സമിതി ക്രോഡികരിച്ചാണ് സംസ്ഥാനതലത്തിലെ മരണം കണക്കാക്കുന്നത്. ലോകാരോഗ്യസംഘടന, ഐസിഎംആർ എന്നിവയുടെ പ്രോട്ടോകോൾ അനുസരിച്ച് ജില്ലാതല സമിതിയും മരണം വിലയിരുത്തും. കോവിഡ് മരണങ്ങളുടെ യഥാർഥ കണക്കുകൾ മറച്ചുവയ്ക്കുന്നതായുള്ള പരാതി വ്യാപകമായതോടെയാണ് പുതിയ നടപടി. പ്രതിപക്ഷവും നടപടിക്രമങ്ങളിൽ തിരുത്തൽ ആവശ്യപ്പെട്ടിരുന്നു.