യുദ്ധം അഞ്ചാം ദിവസത്തിലേക്ക്: 4300 റഷ്യൻ സൈനികരെ വധിച്ചതായി യുക്രൈൻ; യുക്രൈനിൽ 352 പേർ കൊല്ലപ്പെട്ടു

 

റഷ്യ-യുക്രൈൻ യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ യുക്രൈന്റെ കീവ് അടക്കമുള്ള നഗരങ്ങളിൽ രൂക്ഷ ഏറ്റുമുട്ടൽ. വരും മണിക്കൂറുകൾ നിർണായകമാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി പ്രതികരിച്ചു. ഖാർകീവിൽ റഷ്യൻ സേന ആധിപത്യം ഉറപ്പിച്ചു. കീവിൽ വ്യോമാക്രമണ മുന്നറിയിപ്പ് റഷ്യ നൽകിയിട്ടുണ്ട്.

സെലൻസ്‌കിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഫോണിൽ സംസാരിച്ചു. റഷ്യൻ സേനയെ ചെറുക്കാൻ വേണ്ട സഹായ സഹകരണങ്ങൾ യൂറോപ്യൻ യൂണിയനും ബ്രിട്ടനും നൽകുമെന്ന് ബോറിസ് ജോൺസൺ അറിയിച്ചു. സെലൻസ്‌കിയുടെ നേതൃപാടവത്തെ ബോറിസ് ജോൺസൺ പ്രശംസിച്ചു.

ഇതുവരെ 4,300 റഷ്യൻ സൈനികരെ വധിച്ചതായാണ് യുക്രൈന്റെ അവകാശവാദം. റഷ്യയുടെ ആക്രമണത്തിൽ 352 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 14 പേർ കുട്ടികളാണ്. 1,500 ൽ അധികം പേർക്ക് പരുക്കേറ്റെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.