കാബൂൾ സ്‌ഫോടനം: കൊല്ലപ്പെട്ട 62 പേരിൽ 13 പേർ യു എസ് സൈനികർ; 143 പേർക്ക് പരുക്ക്

കാബൂൾ വിമാനത്താവളത്തിന് മുന്നിൽ നടന്ന ചാവേർ സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി. 143 പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ 13 പേർ അമേരിക്കൻ സൈനികരാണ്. ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

താലിബാനും രഹസ്യാന്വേഷണ ഏജൻസികളും ആക്രമണത്തിന് പിന്നിൽ ഐ എസ് ആണെന്ന് അറിയിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ താലിബാൻകാരുമുണ്ട്. ആക്രമിച്ചവർക്ക് മാപ്പില്ലെന്നും തിരിച്ചടിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു

കാബൂൾ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നിലാണ് ആദ്യ സ്‌ഫോടനം നടന്നത്. വിമാനത്താവളത്തിന് സമീപത്തെ ബാരൺ ഹോട്ടലിന് മുന്നിലും സ്‌ഫോടനം നടന്നു. പിന്നാലെ പ്രദേശത്ത് വെടിവെപ്പും നടന്നു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.