പ്രണയത്തിനായി കൊട്ടാരം ഉപേക്ഷിച്ച ജാപ്പനീസ് രാജകുമാരി വിവാഹിതയായി; രാജപദവി നഷ്ടമായി

പ്രണയത്തിനു വേണ്ടി രാജകൊട്ടാരവും പദവികളും ഉപേക്ഷിക്കാന്‍ തയ്യാറായ ജാപ്പനീസ് രാജകുമാരി മാക്കോ വിവാഹിതയായി. ചൊവ്വാഴ്ചയാണ് വിവാഹിതയായത്. ഇതോടെ കുമാരിക്ക് രാജപദവി നഷ്ടമായി.കോളേജിലെ സഹപാഠിയും നിയമ ബിരുദധാരിയുമായ കെയ് കമുറോയെയാണ് മാക്കോ രാജകുമാരി വിവാഹം കഴിച്ചത്.

മാക്കോയുടെയും കെയ് കൊമുറോയുടെയും വിവാഹ ഉടമ്പടി ചൊവ്വാഴ്ച രാവിലെ ഒരു കൊട്ടാരം ഉദ്യോഗസ്ഥൻ സമർപ്പിച്ചു. വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തതായി ഇംപീരിയൽ ഹൗസ്ഹോൾഡ് ഏജൻസി അറിയിച്ചു. ഉച്ചക്കു ശേഷം ദമ്പതികള്‍ വാര്‍ത്താസമ്മേളനം നടത്തുമെന്നും എന്നാല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ അനുവാദമുണ്ടാകില്ലെന്നും ഏജന്‍സി അറിയിച്ചു. കമുറോയുമായുള്ള പ്രണയം രാജകുടുംബത്തില്‍ വലിയ എതിര്‍പ്പുകളുണ്ടാക്കിയിരുന്നു. കമുറോക്കെതിരെയുള്ള വാര്‍ത്തകള്‍ കണ്ട് മാക്കോ അസ്വസ്ഥയായിരുന്നു. വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണ രാജകുടുംബങ്ങളിലെ വിവാഹങ്ങളില്‍ നടക്കുന്ന ചടങ്ങുകളൊന്നും മാക്കോ രാജകുമാരിയുടെ കല്യാണത്തിനുണ്ടായിരുന്നില്ല. വിവാഹവിരുന്നും നടന്നില്ല. ഇവരുടെ വിവാഹം ഒരു ആഘോഷമേ ആയിരുന്നില്ലെന്നും ഏജന്‍സി പറയുന്നു.

ജാപ്പനീസ് ചക്രവര്‍ത്തി നരുഹിതോയുടെ മരുമകളാണ് 30കാരിയായ മാക്കോ. ടോക്കിയോയിലെ ഇന്‍റര്‍നാഷണല്‍ ക്രിസ്ത്യന്‍ യൂണിവേഴ്സിറ്റിയില്‍ ഒരുമിച്ച് പഠിച്ചവരാണ് മാക്കോയും കമുറോയും. സാധാരണക്കാരനുമായുള്ള രാജകുമാരിയുടെ പ്രണയം വലിയ വാര്‍ത്തയായിരുന്നു. വലിയ വിമര്‍ശനങ്ങള്‍ക്കും പ്രണയം വഴിവച്ചിരുന്നു. വിവാഹശേഷം രാജപദവിയും കൊട്ടാരവും സുഖസൌകര്യങ്ങളും മാക്കോക്ക് നഷ്ടമാകുന്നതാണ് വിമര്‍ശകരെ ചൊടിപ്പിച്ചത്.

2018ലും ജപ്പാന്‍ രാജകുടുംബത്തില്‍ സമാനസംഭവം നടന്നിരുന്നു. അക്കായോ എന്ന രാജകുമാരിയാണ് രാജപദവി ഉപേക്ഷിച്ച് നിപ്പോണ്‍ യൂന്‍സെന്‍ കമ്പനിയിലെ ജീവനക്കാരനുമായ കേയ് മോറിയോയാണ് അക്കായോ വിവാഹം കഴിച്ചത്. അക്കായോ രാജകുമാരിയുടെ അമ്മയുടെ സുഹൃത്തിന്‍റെ മകനായിരുന്നു കേയ് മോറിയ.