അഗ്നിപര്‍വത സ്‌ഫോടനം; നഗരത്തിന്റെ ഒരു ഭാഗം പൂർണ്ണമായും ലാവ വിഴുങ്ങി: ആയിരക്കണക്കിന് പേര്‍ അഭയാര്‍ത്ഥികളായതായി റിപ്പോര്‍ട്ട്

 

കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് ആയിരക്കണക്കിന് പേര്‍ അഭയാര്‍ത്ഥികളായതായി റിപ്പോര്‍ട്ട്. കോംഗോയിലെ മൗണ്ട് നിരാഗോംഗോ എന്ന അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. ശനിയാഴ്ച രാത്രിയാണ് അഗ്‌നിപര്‍വതം പൊട്ടിയത്. ഇതേതുടര്‍ന്നു ഗോമയില്‍ ആയിരങ്ങള്‍ക്കാണ് വീടുകള്‍ നഷ്ടമായത്.

ഗോമയില്‍ 20 ലക്ഷത്തോളം ആളുകളാണ് താമസിക്കുന്നത്. നഗരത്തിന്റെ
ഒരു ഭാഗം പൂർണ്ണമാായും ലാവാ ഇതിനോടകം വീഴുങ്ങി. ഇതോടെയാണ് ജനങ്ങള്‍ കൂട്ടത്തോടെ അയല്‍ രാജ്യമായ റുവാണ്ടയിലേക്ക് പലായനം ചെയ്യുകയാണ്. 8,000 പേര്‍ക്ക് അഭയം നല്‍കിയതായി റുവാണ്ട അധികൃതര്‍ വ്യക്തമാക്കി.

ഗോമയിലെ വിമാനത്താവളത്തിന് അടുത്തുവരെ ലാവാ പ്രവാഹം എത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ വിമാനത്താവളത്തിന് കേടുപാടുകളില്ല. 2002ല്‍ ഈ അഗ്‌നപര്‍വതം പൊട്ടിത്തെറിച്ച് 250 പേര്‍ മരിക്കുകയും ആയിരക്കണക്കിന് ജനങ്ങള്‍ അഭയാര്‍ത്ഥികളാകുകയും ചെയ്തിരുന്നു.