ഒമിക്രോണിനെതിരെ സ്പുട്‌നിക്-വി വാക്‌സിൻ ഫലപ്രദമാണെന്ന് റഷ്യ

കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ സ്പുട്‌നിക് വി വാക്‌സിൻ ഫലപ്രദമെന്ന് റഷ്യ. ലോകമെമ്പാടും ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് സ്പട്‌നിക് വി വാക്‌സിൻ ഫലപ്രദമാണെന്ന വാദവുമായി റഷ്യ രംഗത്തെത്തിയിരിക്കുന്നത്.

റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗമായ ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത സ്പുട്നിക് വി, ഒമിക്രോണിനെതിരെ ഉയർന്ന വൈറസ് ന്യൂട്രലൈസിംഗ് പ്രവർത്തനം (വിഎൻഎ)കാഴ്ചവെക്കുന്നുണ്ട്. എംആർഎൻഎ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചവയുൾപ്പെടെയുള്ള വാക്‌സിനെ അപേക്ഷിച്ച് മൂന്ന് മുതൽ ഏഴ് മടങ്ങ് വരെ മികച്ച പ്രതിരോധശേഷിയാണ് സ്പുട്‌നിക് നൽകുന്നത്. മറ്റുള്ള വാക്‌സിനുകളേക്കാൾ 80 ശതമാനം ഫലപ്രദമാണ് സ്പുട്‌നിക് ലൈറ്റെന്നും സർക്കാർ പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഇതിന്റെ പ്രതിരോധശേഷി വളര കാലം നീണ്ടുനിൽക്കുമെന്നും ഗുരുതരമായ രോഗങ്ങളിൽ നിന്ന് പോലും ദീർഘകാലം സംരക്ഷണം നൽകുമെന്നും ഗമാലേയ സെന്ററിന്റെ പത്രക്കുറിപ്പിൽ പറയുന്നു.

സ്പുട്‌നിക് ലൈറ്റ് ബൂസ്റ്ററിന് രണ്ടുമുതൽ  മൂന്ന്മാസങ്ങൾക്ക് ശേഷവും ഒമിക്രോണിനെതിരായ വൈറസ് ന്യൂട്രലൈസിംഗ് പ്രവർത്തനം കൂടുതലാണെന്നും ശാസ്ത്രീയപഠനങ്ങൾ തെളിയിച്ചിരുന്നു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 21 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസേജുകളിലായാണ് സ്പുട്‌നിക് വി നൽകേണ്ടത്. സ്പുട്നിക് വിയുടെ രണ്ട് ഡോസുകൾക്ക് 91 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും ഒറ്റ ഡോസിന് 79.4 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും ഗമാലേയ റിസർച്ച് സെന്റർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.