ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗം; ആണവശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈല്‍: പരീക്ഷണം നടത്തി ചൈന

 

ബെയ്ജിങ്: ആണവശേഷിയുള്ള ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം നടത്തി ചൈന. കഴിഞ്ഞ ഓഗസ്റ്റിൽ ചൈന ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം നടത്തി എന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വിവരം അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം മണത്തറിഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ ഒന്നും അവർക്ക് വ്യക്തമായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച് ചൈനീസ് സൈന്യം ഹൈപ്പർസോണിക് മിസൈൽ അടങ്ങുന്ന റോക്കറ്റ് വിക്ഷേപിച്ചുവെന്നും റോക്കറ്റ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുമ്പ് കടലിൽ വീണതായാണ് റിപ്പോർട്ടിൽ പറയുന്നത്.

മിസൈൽ ലക്ഷ്യസ്ഥാനം കണ്ടില്ലെങ്കിലും ചൈനയുടെ ഹൈപ്പർസോണിക് മിസൈൽ സാങ്കേതികവിദ്യയിൽ അമ്പരന്നിരിക്കുകയാണ് അമേരിക്കൻ ഇന്റലിജൻസ് എന്ന് എൻഎച്ച്കെ വേൾഡ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചൈനീസ് ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.

2019ൽ നടന്ന പരേഡിൽ ചൈന തങ്ങളുടെ പക്കലുള്ള ഡിഎഫ് – 17 അടക്കമുള്ള ഹൈപ്പർ സോണിക് മിസൈലുകളും ആയുധ ശേഖരങ്ങളും പ്രദർശിപ്പിച്ചിരുന്നു.

ശബ്ദത്തേക്കാളും അഞ്ചിരട്ടി വേഗത്തിൽ അല്ലെങ്കിൽ മണിക്കൂറിൽ 6,200 കിലോമീറ്ററാണ് ഹൈപ്പർസോണിക് മിസൈലിന്റെ വേഗം. അത് കൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കലാകും വലിയ വെല്ലുവിളി.

യുഎസും റഷ്യയും ചേർന്ന് ഹൈപ്പർ സോണിക് മിസൈൽ വികസിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഉത്തരകൊറിയ പുതുതായി വികസിപ്പിച്ച ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം നടത്തി എന്ന് അവകാശപ്പെട്ടിരുന്നു.