വയനാട് മെഡിക്കൽ കോളേജ്: വിദഗ്ധ സമിതി നിർദ്ദേശം അശാസ്ത്രീയം; സുൽത്താൻ ബത്തേരിയുടെ വികസനം വാട്സപ് കൂട്ടായ്മ

കൽപറ്റ : വയനാടിന്റെ ആരോഗ്യ മേഖലക്ക് അനിവാര്യമായതും ചിരകാല ആവശ്യവുമായ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സ്ഥാപിക്കുന്നതിനായി വിദഗ്ധ സമിതി നിർദ്ദേശിച്ച സ്ഥലം സർക്കാർ അംഗീകരിക്കരുതെന്ന് സുൽത്താൻ ബത്തേരിയുടെ വികസനം വാട്സപ് കൂട്ടായ്മ ആവശ്യപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനം എന്നതിനേക്കാൾ മെഡിക്കൽ കോളേജ് എന്നതിലൂടെ വയനാട്ടുകാർ ആവശ്യപ്പെടുന്നത് വിദഗ്ധ ചികിത്സാ സൗകര്യം ലഭ്യമാവുക എന്നതാണ്.
ചികിത്സ തേടി ചുരമിറങ്ങേണ്ടി വരുന്നതും സമയത്തിനെത്താനാവാതെ ആമ്പുലൻസുകളിൽ ജീവൻ വെടിയേണ്ടി വരുന്നതുമായ ദുരനുഭവങ്ങൾക്ക് അറുതിയാവണമെന്നതാണ് വയനാട്ടുകാരുടെ ആവശ്യം.

വയനാടിന്റെ വടക്കേയറ്റത്ത് കണ്ണൂർ ജില്ലയോട് ചേർന്ന് മെസിക്കൽ കോളേജ് വരുന്നതിൽ വയനാട്ടുകാർക്ക് യാതൊരു ഉപകാരവുമില്ല.
വയനാട്ടിലെ ആശുപത്രികളിൽ വലിയൊരു ശതമാനം തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ നിന്നുള്ളവരാണ്. അവർക്കും ബഹുദൂരിഭാഗം വയനാട്ടുകാർക്കും നിർദ്ദിഷ്ട പ്രദേശത്തെക്കാൾ സൗകര്യം കോഴിക്കോട് തന്നെയായിരിക്കും.

കൽപറ്റ – മീനങ്ങാടി – പനമരം തുടങ്ങിയ പ്രദേശങ്ങൾക്കിടയിൽ ധാരാളം ഭൂമി ലഭ്യമായിരിക്കേ വടക്കേയറ്റത്ത് തന്നെ അനുയോജ്യ സ്ഥലം നിർണ്ണയിച്ച വിദഗ്ധ സമിതി റിപ്പോർട്ട് ദുരൂഹമാണ്.

ഈ അശാസ്ത്രീയ സ്ഥല നിർണ്ണയത്തിനെതിരെ എല്ലാ രാഷ്ട്രീയ കക്ഷികളും മൂന്ന് എം.എൽ എ മാർ ഉൾപ്പെടെ ജനപ്രതിനിധികളും ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ ഭരണഘടന സ്ഥാപനങ്ങളും പൊതുപ്രവർത്തകരും ജനകീയ കൂട്ടായ്മകളും ശക്തമായി രംഗത്തിറങ്ങേണ്ടതുണ്ട്.

ഉദ്യോഗസ്ഥ കണ്ടെത്തലുകളിലെ ജനാധിപത്യ വിരുദ്ധത സർക്കാറിനെ ബോധ്യപ്പെടുത്തി ഈ റിപ്പോർട്ട് അംഗീകരിപ്പിക്കാതിരിക്കാനുള്ള രാഷ്ട്രീയ ജാഗ്രത ഭരണകക്ഷിയിലെ ഉത്തരവാദപ്പെട്ടവർ സ്വീകരിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.