കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം നടപടികള്‍ ശക്തമാക്കും ; വയനാട് ജില്ലാ കളക്ടർ

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 144 പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ നിരീക്ഷണം ശക്തമാക്കിയതായി ജില്ലാകലക്ടര്‍ അദീല അബ്ദുളള അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിനായി നിയോഗിക്കപ്പെട്ട സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ ഒരു ദിവസം നടത്തിയ പരിശോധനയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത 1109 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.. നിയമവിരുദ്ധമായ കൂട്ടംചേരല്‍ (38), മാനദണ്ഡങ്ങള്‍ പാലിക്കാതെയും സാമൂഹ്യഅകലം പാലിക്കാ തെയുമുളള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം (510), തെറ്റായ രീതിയിലുളള മാസ്‌ക്ധാരണം (551), പൊതു നിരത്തുകളില്‍ തുപ്പല്‍(7), സെക്ഷന്‍ 144 ന്റെ ലംഘനം (3) തുടങ്ങിയ വിഭാഗത്തിലാണ് സെക്ടര്‍ ഓഫീസര്‍മാര്‍ നടപടിയെടുത്തത്.

പൊതു ഇടങ്ങളില്‍ ജനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തിയത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും 2 വീതം ആകെ 52 സെക്ടര്‍ മജിസ്‌ട്രേറ്റുമാരും 18 സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുമാണ് നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഗ്രാമ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ കര്‍ശന നിരീക്ഷണമാണ് ഇവരുടെ നേതൃത്വത്തില്‍ നടക്കുന്നത്. പൊതുജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.