വയനാട് മെഡിക്കൽ കോളേജ് പ്രവർത്തന ഉദ്ഘാടനം നിര്‍വഹിച്ചു; മെഡിക്കല്‍ കമ്മീഷന്‍ അനുമതി ലഭിച്ചാല്‍ ഈ വര്‍ഷം തന്നെ വിദ്യാർത്ഥി പ്രവേശനം- ആരോഗ്യ മന്ത്രി

വയനാട് ജില്ല ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്തുന്നതിൻ്റെ ഉദ്ഘാടനവും തലപ്പുഴ ബോയ്സ് ടൗണിൽ നിർമിക്കുന്ന കോമ്പ്രിഹെൻസിവ് ഹീമോഗ്ളോബിനോപതി റിസെർച്ച് ആന്‍ഡ് കെയർ സെന്ററിന്റെ ശിലാസ്ഥാപനവും ആരോഗ്യ – കുടുംബ ക്ഷേമ മന്ത്രി കെ .കെ ശൈലജ ടീച്ചർ നിര്‍വഹിച്ചു.

കേന്ദ്ര മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചാല്‍ വയനാട് മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം മുതല്‍ തന്നെ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാന്‍ കഴിയുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചു. ആവശ്യമായ സൗകര്യങ്ങള്‍ നിലവില്‍ ജില്ലാ ആശുപത്രിയില്‍ ലഭ്യമാണ്. മറ്റ് അനുബന്ധ സൗകര്യങ്ങള്‍ ഉടൻ ഒരുക്കും. മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് 300 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. വയനാട് പാക്കേജിന്റെ ഭാഗമായി മെഡിക്കല്‍ കോളേജിന് 600 കോടി രൂപയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ആയതിനാല്‍ മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാക്കാന്‍ പണം പ്രശ്‌നമല്ലെന്ന്‌ ആരോഗ്യ മന്ത്രി പറഞ്ഞു.

മാനന്തവാടി ജില്ലാ ആശുപത്രി നിലവില്‍ 500 കിടക്കകളുള്ള ആശുപത്രി ആണ്. 45 കോടി ചെലവില്‍ മള്‍ട്ടിപര്‍പ്പസ് ബ്ലോക്ക് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കും. മെഡിക്കല്‍ കോളേജിനുള്ള ക്ലിനിക്കല്‍ സൗകര്യം അതോടെ തയാറാകും. നഴ്സിങ് കോളജ് കെട്ടിടം 90 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. അക്കാദമിക സൗകര്യങ്ങള്‍ക്ക് ഇത് താല്‍കാലികമായി ഉപയോഗിക്കാനാകും. ഈ സൗകര്യങ്ങള്‍ എല്ലാം കാണിച്ച് കേന്ദ്ര മെഡിക്കല്‍ കമ്മിഷന് എഴുതിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ 100 കുട്ടികളെ ഒരുമിച്ചു പ്രവേശിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.

ജില്ലാ ആശുപത്രിയിൽ ഒരു കോടി ചെലവില്‍ നവീകരിച്ച ഓ.പി വിഭാഗത്തിന്റെയും ലക്ഷ്യ നിലവാരത്തില്‍ നവീകരിച്ച ഗൈനക്കോളജി വിഭാഗത്തിന്റെയും ഓക്സിജൻ ജനറേറ്റർ പ്ലാൻ്റിൻ്റെയും ഒ.ആര്‍ കേളു എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ഐ.സി.യു ആംബുലൻസിൻ്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

പരിപാടിയില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ രത്നവല്ലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബിന്ദു, മാനന്തവാടി ബ്ളോക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി കെ രമേശ്, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ രേണുക, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ദിനേശ്, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.